43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; മോദിസർക്കാരിന് ‘പുതിയ മുഖം’
Mail This Article
ന്യൂഡൽഹി∙ അപ്രതീക്ഷിത രാജികൾ കണ്ട ദിവസത്തിലെ സായാഹ്നത്തിൽ യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകി നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാരിലെ ആദ്യ പുനഃസംഘടന. 43 മന്ത്രിമാരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായൺ റാണെയ്ക്കും കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിച്ചു.
ഇതിൽ 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും ഉൾപ്പെടുന്നു. വൈകിട്ട് ആറു മണിയോടെ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30 നാണ് പൂർത്തിയായത്. ഇതോടെ മോദിയുടെ രണ്ടാം സർക്കാരിലെ മന്ത്രിമാരുടെ എണ്ണം 77 ആയി. ആരോഗ്യമന്ത്രി ഹർഷവർധൻ ഉൾപ്പെടെ 12 മന്ത്രിമാരുടെ രാജി സ്വീകരിക്കുന്നതായി രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിമാരുടെ വരവ് സംബന്ധിച്ച വാർത്തകളെത്തിയത്. ഇതിനിടെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തൊട്ടുമുൻപ് നിയമ–ഐടി മന്ത്രി രവിശങ്കർ പ്രസാദും വനം–പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചു. സംഘടനാപരമായ ചുമതലകളിലേക്കാകും മുൻമന്ത്രിമാരെ നിയോഗിക്കുകയെന്നാണ് സൂചന. മുൻപ് സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴുപേർക്ക് കാബിനറ്റ് പദവി ലഭിച്ചു.
പുതുതായി ചുമതലയേറ്റ 43 മന്ത്രിമാരിൽ 36 പേരും പുതുമുഖങ്ങളാണ്. ഡോക്ടർമാർ മുതൽ തോട്ടം തൊഴിലാളിയായിരുന്നവർ വരെ ഇതിലുണ്ട്. 13 അഭിഭാഷകർ, ആറു ഡോക്ടർമാർ, അഞ്ച് എൻജിനീയർമാർ, ഏഴ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നാലു മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. പുതുതായി സ്ഥാനമേറ്റ ഏഴു വനിതകൾ ഉൾപ്പെടെ രണ്ടാം മോദി മന്ത്രിസഭയിലെ വനിതകളുടെ എണ്ണം 11 ആയി.
കിരൺ റിജിജുവിനും ഹർദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് സിങ് ഠാക്കൂറിനും ആർ.കെ.സിങ്ങിനും ജി. കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേൽ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവർക്ക് സഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.
മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ഇതോടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം മോദി മന്ത്രിസഭയിലെ മലയാളികളുടെ എണ്ണം രണ്ടായി. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് എ.നാരായണസ്വാമിയും ബംഗാളിലെ ഗോത്രവർഗ നേതാവ് ജോൺ ബാർലയും കേന്ദ്രസഹമന്ത്രിമാരാകും.
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർ:
1. നാരായൺ റാണെ
2. സർബാനന്ദ സോനോവാൾ
3. ഡോ. വീരേന്ദ്ര കുമാർ
4. ജ്യോതിരാദിത്യ സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിങ്
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാർ പാരസ്
8. കിരൺ റിജിജു
9. രാജ് കുമാർ സിങ്
10. ഹർദീപ് സിങ് പുരി
11. മൻസുക് മാണ്ഡവ്യ
12. ഭൂപേന്ദർ യാദവ്
13. പുരുഷോത്തം രൂപാല
14. ജി കിഷൻ റെഡ്ഡി
15. അനുരാഗ് സിങ് ഠാക്കൂർ
16. പങ്കജ് ചൗധരി
17. അനുപ്രിയ സിങ് പട്ടേൽ
18. ഡോ. സത്യപാൽ സിങ് ബാഗേൽ
19. രാജീവ് ചന്ദ്രശേഖർ
20. ശോഭ കരന്ദലാജെ
21. ഭാനു പ്രതാപ് സിങ് വർമ
22. ദർശന വിക്രം ജർദോഷ്
23. മീനാക്ഷി ലേഖി
24. അന്നപൂർണാ ദേവി
25. എ. നാരായണസ്വാമി
26. കൗശൽ കിഷോർ
27. അജയ് ഭട്ട്
28. ബി.എൽ. വർമ
29. അജയ് കുമാർ
30. ചൗഹാൻ ദേവ്സിൻഹ്
31. ഭഗ്‍വന്ത് ഖുബ
32. കപിൽ മൊറേശ്വർ പാട്ടീൽ
33. പ്രതിമ ഭൗമിക്
34.ഡോ. സുഭാഷ് സർക്കാർ
35. ഡോ.ഭഗവദ് കിഷന്‍റാവു കരദ്
36. ഡോ. രാജ്കുമാർ രഞ്ജൻ സിങ്
37. ഡോ. ഭാരതി പ്രവീൺ പവാർ
38. ബിശ്വേശ്വർ തുഡു
39. ശന്തനു ഠാക്കൂർ
40. ഡോ. മുഞ്ചപര മഹേന്ദ്രഭായ്
41. ജോൺ ബാർല
42. ഡോ. എൽ. മുരുകൻ
43. നിസിത് പ്രമാണിക്
പുതിയ മന്ത്രിമാരിൽ 27 പേർ ഒബിസി വിഭാഗത്തിൽ നിന്നാണ്. ഇതിൽ അഞ്ചു പേർക്ക് കാബിനറ്റ് പദവി ലഭിച്ചു. എസ്ടി വിഭാഗത്തിൽ നിന്ന് എട്ടുപേർക്കും(മൂന്നു പേർക്ക് കാബിനറ്റ് പദവി) എസ്ടി വിഭാഗത്തിൽ നിന്ന് 12 പേർക്കും(രണ്ടു പേർക്ക് കാബിന്റ്റ് പദവി) പുനഃസംഘടനയിൽ ഇടം ലഭിച്ചു.
English Summary: Modi's Union Cabinet expansion- 43 leaders take oath as ministers