ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ലോകത്ത് വ്യാപിക്കുന്നതിനാൽ മഹാമാരി ഉടനെങ്ങും കുറയില്ലെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ കാര്യമായി പുരോഗമിക്കുന്നത് ഗുരുതര രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും പലയിടത്തും ഓക്സിജൻ ക്ഷാമവും ആശുപത്രിക്കിടക്കകളുടെ ലഭ്യതക്കുറവും മൂലം ഉയർന്ന മരണനിരക്കും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ബ്ലൂംബർഗ് ടിവിയോട് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

‘അവസാന 24 മണിക്കൂറിൽ 5 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 9300 മരണവും – ഇതു വ്യക്തമാക്കുന്നത് മഹാമാരിയുടെ വേഗത കുറയുന്നില്ലെന്നാണ്. ഡബ്ല്യുഎച്ച്ഒയുടെ ആറ് ‍മേഖലകളിൽ അഞ്ചിലും കേസുകൾ വർധിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആഫ്രിക്കയിലെ മരണ നിരക്ക് 30ൽനിന്ന് 40 ശതമാനമായി വർധിച്ചു. ഈ വർധനയ്ക്കു കാരണം വളരെവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദവും ആഗോളതലത്തിൽ വാക്സിനേഷൻ മെല്ലെപ്പോക്കും സുരക്ഷാ നടപടികളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയിൽ വരുത്തുന്ന വീഴ്ചകളുമാണ്’ – അവർ വ്യക്തമാക്കി.

വാക്സിനേഷൻ മികച്ച രീതിയിൽ നടപ്പാക്കുന്നുവെന്നു കാട്ടി രാജ്യങ്ങൾ വീണ്ടും തുറന്നുകൊടുക്കുന്ന സാഹചര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ ആഴ്ച ഡബ്ല്യുഎച്ച്ഒ വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിൽ ജൂലൈ 19ന് അവസാനത്തെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി പൂർണമായി തുറന്നുകൊടുക്കുമെന്നു തീരുമാനിച്ചിരിക്കുകയാണ്. മാസ്ക് ധരിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനുമാകും. കേസുകൾ കുറഞ്ഞതിനാൽ യുഎസും യൂറോപ്പും പരമാവധി നിയന്ത്രണങ്ങൾ കുറച്ചിട്ടുണ്ട്.

English Summary: Coronavirus: WHO's Chief Scientist Warns The Pandemic Isn't Slowing Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com