ADVERTISEMENT

ചെന്നൈ ∙ രാഷ്ട്രീയത്തിലേക്കില്ലെന്നു വീണ്ടും ആവർത്തിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം എന്ന പേരിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടനയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണു പ്രഖ്യാപനം. 2020 ഡിസംബറിലാണു രാഷ്ട്രീയ പ്രവേശന സൂചനകൾ രജനികാന്ത് നൽകിയത്. 2021 ജനുവരിയിൽ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, അതേ ഡിസംബർ അവസാനം തന്നെ രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ കാരണമായിരുന്നു ഇത്. ഇതോടെ അദ്ദേഹത്തിന്റെ അണികളിൽ പലരും ഡിഎംകെയിൽ ചേർന്നു. നേരത്തെ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ രജനിക്കു കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനയുണ്ട്. യുഎസിലെ മയോ ക്ലിനിക്കിൽ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്. 

Rajinikanth
രജനീകാന്ത്

70 വയസ്സുള്ള താരം താൻ രാഷ്ട്രീയ പാർട്ടിയുമായി തമിഴ്നാട് ജനതയെ സേവിക്കാൻ ഇറങ്ങുകയാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം മുന്നേറുമ്പോൾ, കഴിഞ്ഞ വർഷം ഡിസംബറിൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അപ്രതീക്ഷിതമായി രജിനി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിനു മുൻപ്, ആരോഗ്യപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.

തീരുമാനം പുനഃപരിശോധിക്കണമെന്ന് ആരാധകരും അഭ്യുദയകാംക്ഷികളും രജനിക്കുമേൽ സമ്മർദം ചെലുത്തി. ‘എന്നെ വീണ്ടുംവീണ്ടും വേദനിപ്പിക്കരുത്’ എന്നായിരുന്നു ഇതിനോടു താരത്തിന്റെ പ്രതികരണം. അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രജനിയുടെ പാർട്ടി ഉണ്ടായിരുന്നെങ്കിൽ നിർണായക ശക്തിയാകുമെന്നാണു മിക്കവരും കരുതിയിരുന്നത്. രാഷ്ട്രീയ പദ്ധതികൾ ഉപേക്ഷിച്ചശേഷവും ബിജെപിയിലെ ചിലർ രജനിയുടെ പിന്തുണയ്ക്കു ശ്രമിച്ചിരുന്നു.

English Summary: Rajinikanth Confirms "No Politics" Decision, Dissolves Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com