ADVERTISEMENT

കൊച്ചി∙ അഞ്ചു ദിവസം, ഒരു രൂപ പോലെ മുടക്കാതെ മൂല്യത്തിൽ 70 ശതമാനത്തിലേറെ വളർച്ച - ബോംബെ ഷെയർമാർക്കറ്റിൽ ലിസ്റ്റു ചെയ്ത കിറ്റെക്സ് ഓഹരിയുടേതാണ് ഈ വിശേഷം. കേരള സർക്കാരുമായുള്ള യുദ്ധം തെലങ്കാനയിലെ നിക്ഷേപ തീരുമാനത്തിലേയ്ക്കെത്തുമ്പോൾ നേട്ടം കിറ്റെക്സിനു തന്നെ എന്ന് ഉറപ്പിക്കുന്നതാണ് ഓഹരി വിലയിലെ ഈ കുതിച്ചുകയറ്റം. കമ്പനിയുടെ 55 ശതമാനം ഓഹരിയാണ് പ്രമോട്ടർ ഹോൾഡിങ്ങായി സാബുവിന്റെ കൈവശമുള്ളത്. ഇതിന്റെ മൂല്യത്തിലുള്ള വർധന മാത്രം 250 കോടി കടക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 20 ശതമാനം വീതവും ഇന്ന് 10 ശതമാനവുമായി വിലക്കയറ്റം തുടരുന്ന ഓഹരി വില വരും ദിവസം 200 കടക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

2015 ജൂലൈയിൽ കിറ്റെക്സിന്റെ ഓഹരി ഒന്നിനു വില 750നു മുകളിലായിരുന്നു. കമ്പനിയുടെ ട്വന്റി20 യിലേയ്ക്കുള്ള പ്രവേശനം ഉൾപ്പടെയുള്ള കാരണങ്ങളിൽ വില ഇടിയുന്നതായിരുന്നു പിന്നെ കാഴ്ച. കമ്പനികളുടെ രാഷ്ട്രീയ പ്രവർത്തനം നിക്ഷേപകർ ഇഷ്ടപ്പെടുന്നില്ല എന്നതാവാം ആ ഘട്ടത്തിൽ ഫണ്ടർമാർ ഓഹരികൾ കൂട്ടമായി വിറ്റഴിക്കാനിടയാക്കിയതെന്നായിരുന്നു വിലയിരുത്തൽ.

ഓഹരിവില 72 രൂപയായി കുറഞ്ഞ കമ്പനിക്ക് വിപണിയിൽ നേരിട്ടത് കടുത്ത നഷ്ടം. അതേസമയം, പുതിയ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ കിറ്റക്സ് ഓഹരിക്കു നൽകിയത് ഒരു ഉയർത്തെഴുന്നേൽപാണ്. ഓഹരി വില വരുംദിവസങ്ങളിൽ 200 കടന്നാൽ പഴയ പ്രതാപത്തിലേയ്ക്കു തിരിച്ചു പോകുന്നതായിരിക്കും കാണാനിരിക്കുന്നത് എന്നു കരുതുന്നവരുമുണ്ട്. രാജ്യാന്തര തലത്തിലെ സാമ്പത്തിക സാഹചര്യങ്ങളും കിറ്റെക്സിന് അനുകൂലമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ അധികം വൈകാതെ കിറ്റെക്സ് 800 രൂപയിലേയ്ക്കു പോലും എത്താമെന്നും ഇവർ വിലയിരുത്തുന്നു.

തെലങ്കാന മുതൽ യുഎസ് വരെ നീളുന്ന നേട്ടങ്ങളുടെ പട്ടിക

തെലങ്കാന സർക്കാർ  99 വർഷത്തെ പാട്ടത്തിന് ഏക്കർ കണക്കിനു സൗജന്യ ഭൂമിയാണ് സാബു ജേക്കബിനു നൽകാൻ ഒരുങ്ങുന്നത്. ഒപ്പം കെട്ടിടങ്ങളും മറ്റ് ബിസിനസ് അനുകൂല സാഹചര്യങ്ങളും. ഇതിനു പകരം കിറ്റെക്സ് തെലങ്കാന സർക്കാരിനു നൽകുക പതിനായിരക്കണക്കിനു തൊഴിലില്ലാത്ത സാധാരണക്കാർക്ക് ജോലി, വരുമാനം, ജീവിതം എന്നിവയും.

നികുതി ഇളവുകൾക്കു പുറമേ ജോലിക്കാരുടെ ശമ്പളത്തിൽ നിശ്ചിത ശതമാനം സർക്കാർ നൽകുമെന്നും വാഗ്ദാനമുണ്ട്. ഒരു ദശാബ്ദത്തിനപ്പുറം തെലങ്കാന സർക്കാരിന് നല്ലൊരു വരുമാനമാകും കിറ്റെക്സിൽ നിന്നുള്ള നികുതി എന്നതിൽ തർക്കമില്ല.

വസ്ത്രനിർമാണ മേഖലയിൽ വിജയികളുടെ പട്ടികയിലാണ് സാബുവിനും കിറ്റെക്സിനും ഇടമുള്ളത്. ഒരു ചൈനീസ് കമ്പനി കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്കുള്ള വസ്ത്ര നിർമാണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് കിറ്റെക്സ്. അതിനാൽ വ്യവസായ മുന്നേറ്റത്തിന് കേന്ദ്ര സർക്കാരിന്റെയും പിന്തുണയാർജിക്കാൻ കിറ്റക്സിനാകും.

ജോക്കി ഉൾപ്പടെയുള്ള വസ്ത്ര നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസ്, സിയറാം സിൽക്സ്, ഡോളർ ഇൻഡസ്ട്രീസ്, ആദിത്യ ബിർല ഫാഷൻ തുടങ്ങിയവയുടെ ശ്രേണിയിലാണ് കിറ്റെക്സിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ പദ്ധതിക്ക് പ്രോഡക്ട് ലിങ്ക്ഡ് ഇൻസെന്റീവ്സ് കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്നതിൽ തർക്കമില്ല. ഇനി കേരളത്തിലാണെങ്കിൽ കിറ്റെക്സിന് ഇവയൊന്നും ലഭിക്കണമെന്നുമില്ല. ബാങ്കുകൾ സ്വതന്ത്രമായോ കൺസോർഷ്യങ്ങളായോ പണം നൽകുന്നതിന് തടസമുണ്ടാകില്ലെന്നു മാത്രമല്ല, ഇത്തരം കമ്പനികൾക്ക് ആവശ്യത്തിനു പണം നൽകാൻ ബാങ്കുകൾക്കുള്ള കേന്ദ്ര നിർദേശവും കിറ്റക്സിനു തുണയാകും.

∙ കുഞ്ഞുടുപ്പുകളിൽ 100 % കയറ്റുമതി

കുഞ്ഞുങ്ങൾക്കായി കിറ്റെക്സ് നിർമിക്കുന്ന വസ്ത്രത്തിൽ 100 ശതമാനവും നിലവിൽ അമേരിക്കയിലേയ്ക്കു കയറ്റുമതി ചെയ്യുകയാണ്. കോവിഡ് പ്രതിസന്ധി ഉയർന്നതോടെ കഴിഞ്ഞ വർഷം കിറ്റെക്സിന് കാര്യമായ വരുമാന നഷ്ടം നേരിട്ടു. വിൽപന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം കിറ്റക്സിന്റെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. അമേരിക്കയിൽ വാക്സിനേഷൻ പൂർത്തിയാകുമ്പോൾ വിപണികൾ വീണ്ടും സജീവമാകും. നിലവിൽ അമേരിക്കയിലും മറ്റ് ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലും ചൈനയോടും ചൈനീസ് ഉൽപന്നങ്ങളോടും ഒരു താൽപര്യക്കുറവ് ഉടലെടുത്തിട്ടുണ്ട്. കോവിഡ് മുതൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ വരെ അതിനു കാരണമാണ്. 

മെയ്ഡ് ഇൻ തായ്‍ലൻഡ് എന്ന് എഴുതിയ ടാഗുകൾ പോലും ചൈനീസ് ഉപകമ്പനികൾ ആവാമെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ വാൾമാർട് പോലെയുള്ള വൻകിട സ്റ്റോറുകളിലെത്തുന്ന ഉപഭോക്താവ് ടാഗുകളിൽ ചൈനീസ് എഴുത്തുകളുള്ള ഉൽപന്നങ്ങൾക്കു ബദലായി കിറ്റെക്സ് ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതു നിലവിലുള്ള വിൽപന കുത്തനെ ഉയർത്തുന്നതിനും വരും വർഷങ്ങളിൽ വിറ്റുവരവും ലാഭവും ഉയർത്തുന്നതിനും സാഹചര്യം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഘട്ടത്തിൽ ആദിത്യ ബിർലയുടെ ഷെയർ വാൾമാർട് വാങ്ങിയ രീതിയിൽ കിറ്റെക്സ് ഷെയറുകൾ വാൾമാർട്ട് വാങ്ങാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. എന്തുകൊണ്ടും കേരളം വിട്ടത് കിറ്റെക്സിനു നേട്ടമാകുമെന്നു തന്നെയാണ് വിലയിരുത്തൽ.

English Summary: Kitex stockേ surges after the company announced its exit from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com