പഴനി പീഡനക്കേസ്: തമിഴ്നാട് പൊലീസ് സംഘം കേരളത്തിലെത്തി
Mail This Article
ചെന്നൈ ∙ പഴനി പീഡനക്കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം കേരളത്തിലെത്തി. അഡീ.എസ്പിയുടെ നേതൃത്വത്തിലുള്ള 8 അംഗ സംഘം തലശ്ശേരി ഡിവൈഎസ്പി ഓഫിസിൽ ഉന്നത പൊലീസ് അധികൃതരുമായി ചർച്ച നടത്തി. യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുക്കും. അതേസമയം, യുവതിക്കും ഭർത്താവിനുമെതിരെയാണു പഴനിയിലെ ലോഡ്ജ് ഉടമ പൊലീസിനു മൊഴി നൽകിയത്.
യുവതിയും ഭർത്താവും മദ്യപിച്ചു ലോഡ്ജിൽ ബഹളമുണ്ടാക്കിയെന്നും ഇതേത്തുടർന്ന് ഇവരെ ലോഡ്ജിൽനിന്നു പുറത്താക്കിയെന്നുമാണു ലോഡ്ജ് ഉടമയുടെ മൊഴി. ഇവരെ പുറത്താക്കിയതിനെ തുടർന്നു പണം ആവശ്യപ്പെട്ടു തനിക്കു മൂന്നു തവണ ഭീഷണി ഫോൺ കോളുകൾ എത്തിയെന്നും ഉടമ മൊഴി നൽകി. അടിവാരം പാർക്ക് റോഡിലുള്ള ഇൗ ലോഡ്ജിൽ ജൂൺ 19നാണു യുവതിയും ഭർത്താവും മുറിയെടുത്തത്. ഡിണ്ടിഗൽ എസ്പിയുടെ നേതൃത്വത്തിൽ ഇയാളുടെ ഫോൺ രേഖകളും ലോഡ്ജിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവം വിവാദമാകുന്നതിനു മുൻപ് ഒരു പരാതിയും പഴനി അടിവാരം സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നു ഡിണ്ടിഗൽ റേഞ്ച് ഡിഐജി ബി. വിജയകുമാരിയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ വ്യക്തമായി. കേരള ഡിജിപി അടക്കം ഇടപെട്ടതോടെ കഴിഞ്ഞ 11നാണു കേസെടുത്തത്. തുടർന്നു കേസ് അന്വേഷണം പഴനി ഓൾ വിമൻ പൊലീസിനു കൈമാറി. മൂന്നംഗ സംഘത്തെയാണു കേസന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിലൊരു സംഘമാണു കേരളത്തിലെത്തിയത്.
English Summary: Palani rape case: Tamil Nadu police arrived in kannur