ആഡംബര കാറിന്റെ നികുതി ഇളവ്; അപ്പീൽ നൽകി നടൻ വിജയ്
Mail This Article
ചെന്നൈ ∙ ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി (എൻട്രി ടാക്സ്) ഒഴിവാക്കണമെന്ന ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി സൂപ്പർതാരം വിജയ്. ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍.മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
വിജയ്‌യുടെ അഭിഭാഷകൻ കുമാരേശനാണ് അപ്പീൽ നൽകിയ കാര്യം അറിയിച്ചത്. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാൻ വേണ്ടിയോ അല്ല അപ്പീൽ നൽകുന്നതെന്നും ജഡ്ജിയുടെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെയാണ് അപ്പീലെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ നിന്നെത്തിച്ച 5 കോടി രൂപയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാൽ എൻട്രി ടാക്സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു 2012ൽ വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നടനെതിരെ ആഞ്ഞടിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദേശിച്ചു.
ഹർജിയിൽ വിജയ് തന്റെ ജോലി എന്താണെന്നു ചേർക്കാതിരുന്നതും കോടതിയെ ചൊടിപ്പിച്ചു. അഭിഭാഷകൻ അറിയിച്ചപ്പോഴാണു നടന്റെ അപേക്ഷയാണ് എന്നറിഞ്ഞതെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ പറഞ്ഞു. വിജയ്‌യെപ്പോലെയുള്ള പ്രശസ്തനായ നടൻ കൃത്യമായി നികുതി അടയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും ഹീറോ ആണെന്നു ജനം കരുതുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
English Summary: Vijay decides to re-appeal High Court's statement