ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയർ പെഗസസിന്റെ നിരീക്ഷണത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് പട്ടേൽ, അശ്വിനി വൈഷ്ണവ് തുടങ്ങിയ പ്രമുഖരും നിരീക്ഷണ വലയത്തിൽ ആയിരുന്നെന്ന് ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പേരുമുണ്ട്.

രാഹുലിന്റെ രണ്ടു ഫോണുകൾ ചോർത്തിയെന്നാണു വിവരം. പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2018– 2019 കാലഘട്ടത്തിലായിരുന്നു ചാരവൃത്തി നടന്നത്. ഐടി വകുപ്പിന്റെ ചുമതലയോടെ കഴിഞ്ഞ ദിവസമാണ് അശ്വിനി കേന്ദ്രമന്ത്രിസഭയിൽ അംഗമായത്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപായി പുറത്തുവന്ന വിവരങ്ങളിൽ യാതൊരു ആധികാരികതയും ഇല്ലെന്നായിരുന്നു അശ്വിനിയുടെ പ്രതികരണം.

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാനുള്ള പ്രചാരണ ചുമതലയേറ്റെടുത്തത് പ്രശാന്ത് കിഷോറായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബംഗാളിൽ മമതയുടെയും തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്റെയും വിജയങ്ങൾക്കു പിന്നിലും പ്രശാന്ത് പ്രവർത്തിച്ചു. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയും പട്ടികയിലുണ്ട്.

അശ്വിനി വൈഷ്‍ണവ്. ചിത്രം: @AshwiniVaishnaw / Twitter
അശ്വിനി വൈഷ്‌ണവ്

2019ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ ബിജെപി അധ്യക്ഷനായ കേന്ദ്രമന്ത്രി അമിത് ഷായ്ക്കും എതിരായ പെരുമാറ്റ ചട്ടലംഘന പരാതിയിൽ ഇരുവർക്കും ക്ലീന്‍ ചിറ്റ് നൽകിയതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ലവാസ എതിരാഭിപ്രായം ഉയർത്തിയിരുന്നു. ചാരവലയത്തിൽ കേന്ദ്രമന്ത്രിമാർ, പ്രമുഖ പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, നാൽപതിലേറെ മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നാണു റിപ്പോർട്ട്.

‘വാഷിങ്ടൻ പോസ്റ്റ്’, ‘ദ് ഗാർ‌ഡിയൻ’, ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു വിവരങ്ങൾ പുറത്തുവിട്ടത്. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പേരുടെ വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണു പെഗസസ് ചാര സോഫ്റ്റ്‍വെയർ. സർക്കാരുകൾക്കു മാത്രമേ ഇതു നൽകൂ എന്നതിനാൽ ഇപ്പോഴത്തെ കണ്ടെത്തൽ ഗുരുതര രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കി.

English Summary: Rahul Gandhi, Prashant Kishor, 2 Union Ministers Among Pegasus 'Targets'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com