അനന്യയുടെ മരണം: ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി
Mail This Article
കൊച്ചി∙ ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഇവർ ശസ്ത്രക്രിയയ്ക്കു വിധേയമായ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി. ശസ്ത്രക്രിയയ്ക്ക് ആറുമാസത്തിനു ശേഷം പ്രതീക്ഷിച്ച ലൈംഗിക അവയവം ലഭിച്ചില്ല എന്ന പരാതിയാണ് അനന്യ ഉന്നയിച്ചത്. ഇവർക്ക് തുടർ ചികിത്സയും നിയമ നടപടികൾക്ക് ആവശ്യമെങ്കിൽ ചികിത്സാ രേഖകൾ നൽകാമെന്ന് അറിയിച്ചിരുന്നതാണെന്നും ആശുപത്രി അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
അനന്യയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചുള്ളതാണ് കുറിപ്പ്. ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങൾ ആശുപത്രിയെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെയും അവരുടെ കഴിവിനെയും ഇകഴ്ത്തികാട്ടുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. ഈ നീക്കത്തിൽ നിന്നു പിൻമാറണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യയിൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഏറ്റവും കൂടുതൽ ചെയ്യുന്ന ഡോക്ടർമാരാണ് ആശുപത്രിയിലെ ഡോ. അർജുൻ അശോകനും ഡോക്ടർ മധുവും.
അനന്യയുടെ ശാരീരിക പ്രത്യേകതകളാൽ നിർമിച്ച ലൈംഗീകാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പു നഷ്ടപ്പെട്ടു പോയതിനാൽ മറ്റൊരു ശസ്ത്രക്രിയ കൂടി നിർദേശിച്ചിരുന്നു. ചികിത്സാ പിഴവാണെന്ന ആരോപണത്തെ തുടർന്ന് ഇവർ ആവശ്യപ്പെട്ട പ്രകാരം മെഡിക്കൽ ബോർഡ് പരിശോധിക്കണം എന്ന ആവശ്യം ആശുപത്രി അംഗീകരിക്കുകയും ബോർഡ് ഇവരെ പരിശോധിക്കുകയും ചെയ്തു. വിശദ പരിശോധനയിൽ ഇവർ പറയുന്നതു പോലെ യാതൊരു ചികിത്സാപിഴവും ഇല്ലെന്നും ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തി. അക്കാര്യം ഇവരെ ബോധ്യപ്പെടുത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യ തുടര്‍ചികിത്സ നല്‍കാമെന്നു വാഗ്ദാനം നൽകി.
സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ഈ ശസ്ത്രക്രിയ. അതുകൊണ്ടു തന്നെ ഫലപ്രാപ്തി പലഘട്ടങ്ങളിലെ ശസ്ത്രക്രിയകളിലൂടെയും ചികിത്സകളിലൂടെയുമാണ് പൂർത്തിയാകുക. ഇതിനും സങ്കീർണതകളുണ്ടാകുന്നതു പതിവാണ്. വിവിധ കൗൺസിലിങ് സെഷനുകളിലൂടെ ഈ വിവരങ്ങളെല്ലാം ഇവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിയമപരമായി ഇവരുടെ സമ്മതപത്രങ്ങളും അനുബന്ധ രേഖകളും ഒപ്പുവച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
English Summary: Hospital issues press release on death of Ananya Kumari Alex