ADVERTISEMENT

കോഴിക്കോട് ∙ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടൻ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ തർക്കം.

ഐഎൻഎല്ലിൽ ആഭ്യന്തരകലഹം മുർച്ഛിച്ചതിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഇരുവരെയും വിളിച്ച് താക്കീതു ചെയ്തത് രണ്ടാഴ്ച മുമ്പായിരുന്നു. വിവാദമുയർത്തിയ പഴ്സനൽ സ്റ്റാഫ് നിയമനത്തിനു പരിഹാരമായി സിപിഎം പ്രതിനിധികളെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ജനറൽ സെക്രട്ടറി വിളിച്ചുചേർക്കുന്നില്ലെങ്കിൽ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിനു തയാറാകുവെന്നും മുന്നറിയിപ്പു നൽകി എ.പി.അബ്ദുൽ വഹാബ് അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശമാണ് കത്തിപ്പടരുന്നത്.

അതേസമയം സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബിന്റെ നീക്കം വിഷയം സങ്കീർണമാക്കാനാണെന്നും ഇതു ദുരപദിഷ്ടമാണെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി. ഇതു പാർട്ടിക്കു ഗുണം ചെയ്യില്ലെന്നും പാർട്ടി പ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പിൽ അബ്ദുൽ വഹാബിനു മറുപടിയായി അയച്ച ശബ്ദസന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

∙ വഹാബിന്റെ ശബ്ദസന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ

സഹഭാരവാഹികളെ, സെക്രട്ടേറിയറ്റ് അംഗങ്ങളെ, അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തി തീരുമാനം കൈക്കൊള്ളാനുള്ള വേദിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. അംഗത്വ പ്രചാരണത്തിന്റെ കാര്യത്തിൽ ജില്ലാതല റിട്ടേണിങ് ഓഫിസർമാരെ നിശ്ചയിക്കുന്നതും ജില്ലകൾക്കുള്ള അംഗത്വത്തിന്റെ എണ്ണം നിശ്ചയിക്കുന്നതും നാളിതുവരെ സംസ്ഥാന സെക്രട്ടേറിയറ്റാണ്. പ്രവർത്തകസമിതിക്കുമുമ്പ് സെക്രട്ടറിയേറ്റ് യോഗം നിർബന്ധമായും ചേരേണ്ടതുണ്ട്.

ഇതിനുപുറമേ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാനുമുണ്ട്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് നിയമനം ഇതുവരെ പാർട്ടിക്കകത്ത് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ വിഷയവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയോട് പാർട്ടി സെക്രട്ടേറിയറ്റ് വിളിച്ചുചേർക്കാൻ ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ്. അദ്ദേഹം അതു ചെവിക്കൊള്ളാതെ വന്നപ്പോൾ 17 നും 20നും രേഖാമൂലംതന്നെ അദ്ദേഹത്തോട്  ഇക്കാര്യം ആവശ്യപ്പെട്ടു.

എന്നാൽ അദ്ദേഹം ഇതു നിരാകരിക്കുകയാണ്. ഭരണഘടനാപ്രകാരം പ്രസിഡന്റ് യോഗം വിളിക്കാൻ ആവശ്യപ്പെട്ടാൽ അതു ചെയ്യാൻ സെക്രട്ടറി ബാധ്യസ്ഥനാണ്. സെക്രട്ടറിക്കു യോഗം വിളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നേരിട്ടുതന്നെ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ചു കൂട്ടുമെന്ന് അറിയിക്കുന്നു. അംഗങ്ങൾ സഹകരിക്കണം. 

∙ ഇരിക്കൂറിന്റെ ശബ്ദസന്ദേശത്തിൽ നിന്ന്:

ജൂലൈ 25ന് പ്രവർത്തകസമിതി എറണാകുളത്ത് ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് ചേരേണ്ടതെന്ന് തീരുമാനിച്ചത്. ഭരണഘടനാപരമായ തീരുമാനമാണത്. അന്തിമതീരുമാനമെടുക്കേണ്ടത് പ്രവർത്തകസമിതി യോഗമാണെന്നും ഭരണഘടനയിൽ പറയുന്നുണ്ട്. ജൂലൈ 2ലെ യോഗത്തിനുശേഷം പാർട്ടി സമൂഹമധ്യത്തിൽ അവമതിക്കപ്പെട്ട പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അന്നൊന്നും സെക്രട്ടറിയേറ്റ് യോഗം ചേരാൻ പ്രസിഡന്റിനു തോന്നിയില്ല. കഴിഞ്ഞദിവസം ഇടതുനേതാക്കൾ നമ്മുടെ പാർട്ടിനേതാക്കളെ തിരുവനന്തപുരത്തു വിളിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. അതും റിപ്പോർട്ട് ചെയ്യാൻ പ്രവർത്തകസമിതി യോഗമാണ് അനുയോജ്യം. ഇനി സെക്രട്ടറിയേറ്റ് ചേരണമെ്നന് നിർബന്ധമാണെങ്കിൽ പ്രവർത്തകസമിതി യോഗം ചേരുന്ന 25ന് രാവിലെ അതും ചേരാവുന്നതേയുള്ളൂ. ജനറൽ സെക്രട്ടറി അതിനു തയാറാവുന്നില്ലെങ്കിൽ താൻ അതിനു മുതിരുമെന്ന രീതിയിലുള്ള നീക്കങ്ങൾ പാർട്ടിക്കു ഗുണം ചെയ്യില്ല. അതു ദുരപദിഷ്ടമാണ്.

English Summary: In party rift widens in INL reveals the new sound byte by State President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com