ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ ഏറ്റവും വലിയ തടങ്കൽപാളയമായ സിൻജിയാങ് ദബൻചെങ്ങിലെ ഉറുംകി നമ്പർ 3 ഡിറ്റൻഷൻ സെന്ററിൽ 10,000 തടവുകാരെ പാർപ്പിക്കാൻ കഴിയുമെന്നു റിപ്പോർട്ട്. വത്തിക്കാൻ സിറ്റിയുടെ ഇരട്ടി വലുപ്പമുള്ള ഈ കേന്ദ്രം 220 ഏക്കറിലധികം സ്ഥലത്താണു വ്യാപിച്ചു കിടക്കുന്നത്. 

സിൻജിയാങ് മേഖലയിലേക്കു സർക്കാർ സ്പോൺസർ ചെയ്ത യാത്രയിൽ പങ്കെടുക്കാൻ അവസരം കിട്ടിയ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റുകളാണു തടങ്കൽ പാളയത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഉറുംകി നമ്പർ 3 ഡിറ്റൻഷൻ സെന്റർ ഒരുപക്ഷേ ലോകത്തിലെതന്നെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിചാരണയ്ക്കു മുൻപു തടങ്കലിൽ വയ്ക്കാനുള്ള സ്ഥലമെന്നു മുൻവശത്ത് എഴുതിയിട്ടുണ്ട്. 25 അടി ഉയരമുള്ള നീല കോൺക്രീറ്റ് മതിൽ, വാച്ച് ടവറുകൾ തു‌ടങ്ങിയവയാണു സുരക്ഷയൊരുക്കുന്നത്. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും വിഡിയോ ചാറ്റ് ചെയ്യാനായി കസേരകളും കംപ്യൂട്ടറുകളുമുള്ള രണ്ട് ഡസൻ മുറികളാണ് ഇവിടെയുള്ളത്. ഈ നിലയിലാണ് ഉറുംകി പ്രോസിക്യൂട്ടറുടെ ഓഫിസിന്റെ ശാഖയുള്ളതും.

uyghur-woman-protest
ഉയിഗറുകൾക്കെതിരായ ചൈനീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

ഓക്സിജൻ ടാങ്ക്, രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചർ, മരുന്നുമുറി എന്നിവയുള്ള മെഡിക്കൽ റൂം സമീപത്തായുണ്ട്. അസുഖമുള്ള തടവുകാരെ നോക്കേണ്ട വിധം, നിരാഹാര സമരം ചെയ്യുന്നവരുടെ മൂക്കിൽ ട്യൂബിട്ട് ഭക്ഷണം നൽകേണ്ടത് എങ്ങനെ എന്നെല്ലാം ഉദ്യോഗസ്ഥർക്കു വിവരിക്കുന്ന മാർഗനിർദേശങ്ങൾ ചുവരിൽ പതിച്ചിട്ടുണ്ട്.

Uyghur Muslims Protest
ഉയിഗറുകൾക്കെതിരായ ചൈനീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

വലുപ്പത്തിന്റെ കാര്യത്തിൽ, ന്യൂയോർക്ക് നഗരത്തിലെ റിക്കേഴ്‌സ് ദ്വീപുമായി താരതമ്യപ്പെടുത്താവുന്നതാണ് ഉറുംകി സെന്ററെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പ്രദേശത്ത് നാലു ദശലക്ഷത്തിൽ താഴെ മാത്രം ആളുകളാണുള്ളത്. റിക്കേഴ്സിൽ 20 ദശലക്ഷത്തോളം ആളുകളുണ്ടെന്ന വ്യത്യാസമുണ്ട്. കേന്ദ്രത്തിൽ എത്ര തടവുകാരുണ്ടെന്നു വെളിപ്പെടുത്താൻ ചൈനീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിലും, കുറഞ്ഞത് 10,000 തടവുകാരെയോ അതിലേറെയോ പാർപ്പിക്കാനാകുമെന്നാണു സൗകര്യങ്ങൾ നിരീക്ഷിക്കുമ്പോൾ മനസ്സിലാകുന്നതെന്നാണ് റിപ്പോർട്ടിലെ സൂചന.

Uyghur | US
ഉയിഗറുകൾക്കെതിരായ ചൈനീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

സിൻജിയാങ്ങിൽ ഏകദേശം 11 ദശലക്ഷം ഉയിഗറുകൾ താമസിക്കുന്നുണ്ട്. ഇവരെ ഉന്നമിട്ടാണു തടങ്കൽ പാളയമെന്നാണു ചൈനയ്ക്കെതിരായ ആരോപണം. നാലു വർഷത്തിനിടയിൽ ‘ഭീകരത’ ചെറുക്കുന്നതിനുള്ള മാർഗമായി ചൈന ഒരു ദശലക്ഷമോ അതിലധികമോ ന്യൂനപക്ഷങ്ങളെ തടവിലാക്കിയിട്ടുണ്ട്. തടങ്കൽ പാളയങ്ങളെ ‘തൊഴിൽ പരിശീലന കേന്ദ്രങ്ങൾ’ എന്നാണു ചൈന വിശേഷിപ്പിക്കുന്നത്. ഉറുംകിയിൽ കുറഞ്ഞതു മൂന്ന് തടങ്കൽ പാളയങ്ങളും പത്തോ അതിലധികമോ ജയിലുകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

English Summary: China's largest detention center is twice the size of Vatican City and can house 10,000 inmates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com