ADVERTISEMENT

ഇൗസ്റ്റ് ഗോദാവരി (ആന്ധ്രാ പ്രദേശ്)∙ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും വലിച്ചുകെട്ടി നിർമിച്ച ടെന്റിനുള്ളിൽ കോവിഡ് ഭീതിയെത്തുടർന്നു 15 മാസത്തോളം അടച്ചിരുന്ന കുടുംബത്തെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാദായി ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം

പതിനഞ്ചു മാസങ്ങൾക്കു മുൻപ് അയൽക്കാരൻ കോവിഡ് ബാധിച്ചു മരിച്ചതോടെയാണു രുത്തമ്മ (50), കാന്തമണി (32), റാണി (30) എന്നിവർ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ തീരുമാനിച്ചതെന്നു പൊലീസ് പറഞ്ഞു. സർക്കാർ പദ്ധതി പ്രകാരം വീടു നിർമിക്കാനുള്ള സ്ഥലം ലഭ്യമാക്കുന്നതിനായി കുടുംബാംഗങ്ങളുടെ വിരലടയാളം ശേഖരിക്കാൻ സന്നദ്ധ പ്രവർത്തകർ ഇവരെത്തേടി എത്തിയതോടെയാണു സംഭവം പുറം ലോകം അറിഞ്ഞത്. 

‘ചുട്ടുഗാല ബെന്നി, ഭാര്യ, രണ്ടു മക്കൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. കോവിഡ് ഭീതിയെത്തുടർന്നാണ് 15 മാസത്തോളം ഇവർ അടച്ചുപൂട്ടിയിരുന്നത്. സന്നദ്ധ പ്രവർത്തകരും ആശാ വർക്കറും ഇതിനിടെ പല തവണ മുട്ടിവിളിച്ചെങ്കിലും വീട്ടിൽനിന്നു പ്രതികരണം ഒന്നും ഉണ്ടായില്ല. വീട്ടിനുള്ളിൽ മൂന്നു പേരുണ്ടെന്നും അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അറിഞ്ഞു സ്ഥലത്തെത്തിയ ഞങ്ങൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു,’ ഗ്രാമത്തലവൻ ചോപ്പാല ഗുരുനാഥ് പറ‍ഞ്ഞു. തുടർന്നു പൊലീസെത്തി ഇവരെ ആശുപത്രിയിലാക്കി. 

‘പുറത്തിറങ്ങിയപ്പോൾ അവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എല്ലാവരുടെയും മുടി വല്ലാതെ വളർന്നിരുന്നു. മൂന്നു പേരും കുളിച്ചിട്ടു ദിവസങ്ങളായിരുന്നു. എല്ലാവരെയും ഉടന്‍തന്നെ സർക്കാർ ആശുപത്രിയിലെത്തിച്ചു. രണ്ടോ മൂന്നോ ദിവസങ്ങൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ അവർ ജീവിച്ചിരിക്കുമായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

Covid-Testing-Pitha-Village
പ്രതീകാത്മക ചിത്രം.

സർക്കാർ പദ്ധതി പ്രകാരംവീടു വയ്ക്കാനുള്ള സ്ഥലത്തിനായുള്ള അപേക്ഷയ്ക്കായി കുടുംബാംഗങ്ങളുടെ വിരലടയാളത്തിനായി എത്തിയ സന്നദ്ധ പ്രവർത്തകനാണു ഞങ്ങളെ വിവരം അറിയിച്ചത്. അയാൾ പലവട്ടം വിളിച്ചു നോക്കിയെങ്കിലും പുറത്തിറങ്ങിയാൽ മരിക്കുമെന്നു പറഞ്ഞു വീട്ടിലുള്ളവർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. 

പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കൊണ്ടു നിർമിച്ച ചെറു കൂടാരത്തിലാണു കുടുംബം കഴിഞ്ഞിരുന്നത്. ഇവർ പ്രാഥമിക കൃത്യങ്ങൾ ഉൾപ്പെട നിർവഹിച്ചിരുന്നതും ഇതിനുള്ളിൽത്തന്നെയായിരുന്നെന്നും ഗ്രാമത്തലവൻ പറഞ്ഞു.

English Summary: Andhra Family Locks Themselves In For 15 Months Fearing Death From Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com