മഠത്തിനുള്ളിൽ പൊലീസ് സംരക്ഷണം: സിസ്റ്റര്‍ ലൂസിയുടെ ഹർജി തള്ളി
Mail This Article
കൊച്ചി∙ കാരയ്ക്കാമല മഠത്തിനുള്ളിൽ താമസിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഹർജി ഹൈക്കോടതി തള്ളി. കോൺവെന്റിൽ തുടരാന്‍ അനുവദിക്കണമെന്ന സിസ്റ്റര്‍ ലൂസിയുടെ അപേക്ഷ മൂന്നാഴ്ചയ്ക്കകം പരിഗണിക്കണമെന്നു ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്‍ മാനന്തവാടി മുന്‍സിഫ് കോടതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ ലൂസിയോടു മഠത്തിൽനിന്നു പുറത്തു പോകാന്‍ നിര്‍ദേശിക്കാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.
മഠത്തിൽ താമസിച്ചാൽ പൊലീസ് സുരക്ഷ നൽകാനാവില്ലെന്നും പുറത്തു മാറി താമസിക്കുന്നതാണ് നല്ലതെന്നും നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും തന്നെ തെരുവിലേക്കു വലിച്ചെറിയരുതെന്നും സ്വയം കേസ് വാദിക്കുമ്പോൾ ഇവർ കോടതിയോട് അഭ്യർഥിച്ചു. തനിക്കു മറ്റെവിടെയും പോകാൻ ഇടമില്ലെന്നും അവർ പറഞ്ഞു. കേസ് തീരുന്നതു വരെ മഠത്തിൽ തുടരാൻ അനുവദിക്കണമെന്നും പൊലീസ് സുരക്ഷ ആവശ്യമില്ലെന്നുമായിരുന്നു ഇവർ കോടതിയെ അറിയിച്ചത്.
സിസ്റ്റർ ലൂസിയോട് മഠം വിടാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ എഫ്സിസി ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മഠത്തിൽ തനിക്കു ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമായിരുന്നു ആവശ്യം.
English Summary: High Court rejects Sr Lucy Kalappura's plea