ഫൂലൻ ദേവിക്ക് ഒരു വോട്ട്; യുപി തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ‘വിഐപി’
Mail This Article
പട്ന ∙ചമ്പൽ കൊള്ളക്കാരിയായിരുന്ന ഫൂലൻ ദേവിയുടെ പേരിൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു തേടാൻ ബിഹാർ മന്ത്രി മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി). ഫൂലൻ ദേവിയുടെ രക്തസാക്ഷിത്വ ദിനം (ജൂലൈ 25) യുപിയിലും ബിഹാറിലും വിപുലമായി ആചരിക്കുമെന്നു മുകേഷ് സാഹ്നി അറിയിച്ചു.
രക്തസാക്ഷിത്വ ദിനത്തിൽ ഫൂലൻ ദേവിയുടെ 18 അടി ഉയരമുള്ള 18 പ്രതിമകൾ യുപിയിലും ബിഹാറിലുമായി സ്ഥാപിക്കും. യുപിയിൽ നിന്നു സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഫൂലൻ ദേവിയുടെ മല്ല/ നിഷാദ് സമുദായ പാരമ്പര്യമാണ് വിഐപി അവകാശപ്പെടുന്നത്. വിഐപി നേതാവ് മുകേഷ് സാഹ്നിയും മല്ല സമുദായക്കാരനാണ്.
ബോളിവുഡ് സെറ്റ് ഡിസൈനറായിരുന്ന മുകേഷ് സാഹ്നിക്കു ബിഹാറിലെ മല്ല സമുദായത്തിൽ ശക്തമായ സ്വാധീനമുണ്ട്. 2018ലാണ് മുകേഷ് സാഹ്നി വികാസ്ശീൽ ഇൻസാൻ പാർട്ടി രൂപീകരിച്ചത്. ഇക്കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായി മൽസരിച്ച വിഐപി നാലു സീറ്റു നേടിയിരുന്നു. യുപിയിൽ ബിജെപി സഖ്യകക്ഷിയാക്കിയില്ലെങ്കിൽ നൂറ്റൻപതോളം സീറ്റുകളിൽ തനിച്ചു മൽസരിക്കാനാണ് മുകേഷ് സാഹ്നിയുടെ പദ്ധതി. നിഷാദ്/ മല്ല സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളാണ് സാഹ്നി നോട്ടമിടുന്നത്.
English Summary: VIP chief Mukesh Sahni to take Uttar Pradesh poll plunge with Phoolan Devi by his side