‘വ്യക്തിപരമായ വിമര്‍ശനമില്ല; ശിവൻകുട്ടി രാജി വയ്ക്കേണ്ടതില്ല, വിചാരണ നേരിടട്ടെ’
Mail This Article
തിരുവനന്തപുരം ∙ നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി എതിരായെങ്കിലും മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി വേണ്ടെന്നു സിപിഎം നേതൃത്വത്തിലെ ധാരണ. മന്ത്രിയടക്കമുള്ളവര്‍ വിചാരണ നേരിടട്ടെ എന്നാണു നിലപാട്. എന്നാല്‍ മന്ത്രി വിചാരണ നേരിടാന്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നതും സഭയ്ക്കകത്തും പുറത്തും രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നതും സര്‍ക്കാരിനും പാര്‍ട്ടിക്കുംമേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കും.
കോടതി വിധി എതിരായാലും ശിവന്‍കുട്ടി രാജി വയ്ക്കേണ്ട കാര്യമില്ലെന്ന ധാരണയിലേക്ക് സിപിഎം നേരത്തേതന്നെ എത്തിയിരുന്നു. കേസ് നിലനില്‍ക്കുമ്പോഴാണ് ശിവന്‍കുട്ടിയെ മന്ത്രിയാക്കിയതും. സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടി മന്ത്രിയായി തുടര്‍ന്നു. ശിവന്‍കുട്ടിക്കെതിരെ വ്യക്തിപരമായ വിമര്‍ശനം സുപ്രീംകോടതി വിധിയിലില്ലെന്നതു നേതാക്കള്‍ ആശ്വാസമായി ചൂണ്ടിക്കാട്ടുന്നു.
എകെജി സെന്‍ററില്‍ അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരുന്ന സമയത്താണ് സുപ്രീംകോടതി വിധി വന്നത്. വിധിയുടെ കാര്യം നേതാക്കള്‍ പരസ്പരം പങ്കുവച്ചെങ്കിലും വിശദമായ ചര്‍ച്ചയിലേക്ക് കടന്നില്ല. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാകും വിശദമായ ചര്‍ച്ച നടക്കുക. അപ്പോഴേക്കും കോടതി വിധിയുടെ വിശദാംശങ്ങളും ലഭ്യമാകും.
English Summary: No resignation: CPM supports V Sivankutty