തരൂരിനെ മാറ്റണം; ‘അപ്രധാനമായ’ വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുന്നു: ബിജെപി എംപി
Mail This Article
ന്യൂഡൽഹി∙ ശശി തരൂരിനെ പാർലമെന്ററി ഐടി സ്ഥിരം സമിതി ചെയർമാൻ പദവിയിൽനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയും സമിതിയിലെ അംഗവുമായ നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകി.
തരൂർ ‘അപ്രധാനമായ’ വിഷയങ്ങൾ ചർച്ചയ്ക്കെടുക്കുന്നു എന്നാണ് ദുബെയുടെ വാദം. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും ശശി തരൂരിൽ വിശ്വാസം നഷ്ടമായെന്നും ദുബെ കത്തിൽ പറഞ്ഞു. പെഗസസ് വിഷയം സമിതി ചർച്ച ചെയ്യാനിരിക്കുന്ന സന്ദർഭത്തിലാണ് ശശി തരൂരിനെതിരായ ബിജെപിയുടെ ഈ നീക്കം.
കഴിഞ്ഞ ബുധനാഴ്ച വിഷയം പരിഗണിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷാംഗങ്ങൾക്കൊപ്പം യോഗത്തിൽ പങ്കെടുത്തെങ്കിലും ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ ബിജെപി അംഗങ്ങൾ തയാറായില്ല. ഇതേത്തുടർന്ന് ക്വാറം തികയാത്തതിനാൽ യോഗം നടന്നില്ല. തരൂർ ചെയർപഴ്സനായുള്ള കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങൾക്കും വിശ്വാസമില്ലെന്ന വികാരമാണ് സ്പീക്കർക്കെതിരായ കത്തിൽ പറഞ്ഞിരിക്കുന്നത്.
സമിതിക്കുമുന്നിൽ ഏതാനും സർക്കാർ ഉദ്യോഗസ്ഥരോടു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.
English Summary: BJP MP writes to LS speaker, demands Shashi Tharoor's removal as chairperson of House panel on IT