ADVERTISEMENT

സൗത്ത് ഫ്ലോറിഡ ∙ ‘ചിലർ ഉത്തരവ് നൽകി, മറ്റു ചിലർ പണം കൊടുത്തു. അവരെ ഞങ്ങൾ തിരയുകയാണ്. ഭർത്താവിന്റെ ജീവനെടുത്ത അക്രമികളെ കണ്ടെത്താൻ യുഎൻ സുരക്ഷാ സമിതിയും സഹായിക്കണം’– പറയുന്നത് മാർട്ടിന മോയ്സ്. ഇക്കഴിഞ്ഞ ജൂലൈ 7ന് വസതിയിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ച ഹെയ്റ്റി പ്രസിഡന്റ് ഹോവനൽ മോയ്സിന്റെ പത്നി. സംഭവത്തിന്റെ ദൃക്‌സാക്ഷിയും ഇരയുമാണവർ. വെടിവയ്പിൽ പരുക്കേറ്റ മാർട്ടിന യുഎസിൽ ചികിത്സയിലാണ്.

കൊലയാളികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലോകത്തിന്റെ സഹായം വേണമെന്നു രാജ്യാന്തര മാധ്യമമായ സിഎൻഎന്നിന് അനുവദിച്ച അഭിമുഖത്തിൽ മാർട്ടിന അഭ്യർഥിച്ചു. ‘ആ രാത്രിയിൽ എന്തോ കുഴപ്പമുള്ളതായി തോന്നി. രാത്രി ഒരു മണിയോടെ പരിസരത്ത് ഓട്ടമാറ്റിക് തോക്കിൽനിന്നുള്ള വെടിവയ്പ് ഞാനും ഭർത്താവും കേട്ടു. തോക്കുധാരികൾ വീടിനകത്തേക്കു കയറിയെന്നു മനസ്സിലായി. കിടപ്പുമുറിയുടെ പിന്നിലുള്ള ഫ്ലോറിൽ ഒളിക്കാൻ ശ്രമിച്ചു’– മാർട്ടിന അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു.

‘ഒരു കാരണവശാലും തോക്കുധാരികൾ മുറിയിലേക്കു വരില്ലെന്നാണു ഞങ്ങൾ വിചാരിച്ചത്. വസതിയിൽ 30–50 സുരക്ഷാ ജീവനക്കാരുണ്ട് എന്നതായിരുന്നു കാരണം. പക്ഷേ കാവൽക്കാരെ ആരെയും കണ്ടില്ല. അതിഗുരുതരമായ സുരക്ഷാ വീഴ്ചയെ തുടർന്ന് അക്രമികൾ മുറിക്കുള്ളിലെത്തി. തുരുതുരാ വെടിയുതിർത്തു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. കയ്യിലടക്കം വെടികൊണ്ട ഞാൻ നിലത്തുവീണു. ശരീരത്തിൽ പലയിടത്തായി ചോരയൊലിക്കുന്നുണ്ട്. അക്രമികളുടെ ഷൂ മാത്രമെ കാണാനായിരുന്നുള്ളൂ. ഒരു ഡസൻ പേരെങ്കിലും മുറിയിലെത്തി എന്നാണു കരുതുന്നത്.

ആശുപത്രിയിൽ ചികിത്സയിലായിരിക്കെ സമൂഹമാധ്യമം വഴി മാർട്ടിന്‍ മോയ്സ് പുറത്തുവിട്ട ചിത്രം, മാർട്ടിന്‍ മോയ്സ്
ആശുപത്രിയിൽ കഴിയുന്ന മാർട്ടിന മോയ്സ് (ഫയൽ ചിത്രം)

മുറിയിൽ അവർ എന്തോ തിരഞ്ഞു കൊണ്ടിരുന്നു. സ്പാനിഷ് ഭാഷയിലാണു പരസ്പരം സംസാരിച്ചത്. ‘ഇതല്ല, ഇതല്ല. ഇതുതന്നെ’ എന്ന് അവർ പറയുന്നതു വ്യക്തമായി കേട്ടു. അവർ തിരഞ്ഞിരുന്ന എന്തോ ഒന്ന് അവർക്ക് ആ മുറിയിൽനിന്നു കിട്ടിയെന്നു വ്യക്തം. ഗുരുതരമായി പരുക്കേറ്റിരുന്നെങ്കിലും അപ്പോഴും പ്രസിഡന്റ് ജീവനോടെയുണ്ടായിരുന്നു. അക്രമികളിലൊരാൾ ആരെയോ ഫോണിൽ വിളിച്ചു. ഉയരമുള്ള, കറുത്തയാൾ എന്ന് ഫോണിലൂടെ അങ്ങോട്ടു പറഞ്ഞു. ആളെ ഉറപ്പു വരുത്തിയതാകാം. നിലത്തു കിടന്നിരുന്ന പ്രസിഡന്റിനെ തൊട്ടടുത്ത നിമിഷം അവർ വീണ്ടും വെടിവച്ച് മരണം ഉറപ്പാക്കി.

12 തവണയാണു പ്രസിഡന്റിനെ വെടിവച്ചത്. മുഖത്തു നിന്നടക്കം വെടിയുണ്ടകൾ പിന്നീട് കണ്ടെടുത്തു. വീട്ടിലെ ജോലിക്കാരിയാണു ഞങ്ങൾ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ഞാനും മരിച്ചെന്നു തെറ്റിദ്ധരിച്ചാകാം അക്രമികൾ സ്ഥലം വിട്ടത്. ഇതേസമയത്തുതന്നെ നാഷനൽ പൊലീസിൽനിന്നുള്ള സംഘവുമെത്തി. ആദ്യം പ്രാദേശിക ആശുപത്രിയിലാണു ഞങ്ങളെ കൊണ്ടുപോയത്. എന്നെ പിന്നീടു വിമാനത്തിൽ യുഎസിലെ മയാമിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുവന്നു. കുട്ടികളും കൂടെയുണ്ടായിരുന്നു. കൃത്യമായ ഉത്തരവ് കിട്ടാതെ സുരക്ഷാ ജീവനക്കാർ മാറിപ്പോകില്ല. അവർക്ക് അങ്ങനെയൊരു ഉത്തരവ് കിട്ടിയെന്നാണു കരുതുന്നത്.

ഇത്രയും വലിയ സംഭവമുണ്ടായിട്ടും കാവൽക്കാരെ ആരെയും കണ്ടില്ല. ഇതെങ്ങനെ സംഭവിച്ചു എന്നാണ് അന്നുമുതൽ ഞാനാലോചിക്കുന്നത്. തന്റെ സുരക്ഷാസംഘത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കെയാണു പ്രസിഡന്റ് അന്ത്യാശ്വാസം വലിച്ചതെന്നു ഞാൻ വിശ്വസിക്കുന്നു. അക്രമിസംഘം പ്രധാന ഗെയ്റ്റ് കടന്ന്, കോംപൗണ്ടിലൂടെ വരികയും മുന്നിലെ വാതിൽ തുറന്ന് പ്രസിഡന്റിന്റെ മുറിയിലെത്തുകയുമാണ് ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. എന്നിട്ടും ഒറ്റ സുരക്ഷാ ജീവനക്കാരനു പോലും പരുക്കേറ്റില്ല എന്നതു ദുരൂഹമാണ്. പ്രസിഡന്റിന്റെ സുരക്ഷാസേന എന്താണ് അറിഞ്ഞത്, കണ്ടത്, ചെയ്തത് എന്നീ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു.

ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കാനായി മാസങ്ങളോളം ഗൂഢാലോചന നടത്തുന്നു, അതൊന്നും ആരും അറിയാതിരിക്കുന്നു. ഇതു ഭീതി ജനിപ്പിക്കുന്നതാണ്. എന്റെ രാജ്യത്തെ സുരക്ഷാ, രഹസ്യാന്വേഷണ സംവിധാനങ്ങൾക്കു തകരാറുണ്ടെന്നും അവ പുതുക്കിപ്പണിയേണ്ടതാണെന്നും ഇതു തെളിയിക്കുന്നു. അക്രമികൾ മാസങ്ങളായി അവിടെ ഉണ്ടായിരുന്നുവെന്ന കാര്യം, മികച്ച ഇന്റലിജൻസ് സംവിധാനമായിരുന്നെങ്കിൽ, പ്രസിഡന്റിനെ അറിയിക്കുമായിരുന്നു. ഹെയ്റ്റിയിൽ അധികാരമുള്ള കുറെ ആളുകളുണ്ട്. അവരുടെ അധികാരത്തിനു മുന്നിൽ ഇപ്പോഴത്തെ അന്വേഷണത്തിലൂടെ ഉത്തരം കണ്ടെത്തുമോ എന്നതിൽ എനിക്കുറപ്പില്ല.

അഴിമതിക്കാരായ പ്രഭുക്കളുടെ കയ്യിൽനിന്നു രാജ്യത്തെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നതു തെറ്റാണോ? അത്ര വലിയ കുറ്റമാണോ അത്? ഹോവനൽ നമുക്കു വഴി കാണിച്ചു തന്നിട്ടുണ്ട്. അദ്ദേഹം നമ്മുടെ കണ്ണു തുറപ്പിച്ചു. അതിനാൽ നമ്മുടെ പ്രസിഡന്റിന്റെ ചോര ചിന്തിയത് വൃഥാവിലാകാൻ അനുവദിക്കരുത്. വീണ്ടും തിരഞ്ഞെടുപ്പ് വരും. ഭരണഘടനയിലടക്കം മാറ്റം വേണം. നമുക്കു കൂടുതൽ മികച്ച രാജ്യമുണ്ടാകണം. അത് അഞ്ചോ പത്തോ വർഷം കൊണ്ടുണ്ടാകണമെന്നില്ല. പക്ഷേ നമ്മൾ പ്രതീക്ഷ കൈവിടരുത്. ഉത്തരം കിട്ടുന്നതുവരെ ഞാൻ ചോദിക്കും, പോരാടും’– മാർട്ടിന പറഞ്ഞു.

കടുത്ത ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും തുടരുന്ന ഹെയ്റ്റിയിൽ വിമത സംഘങ്ങളുടെ പോരാട്ടം രൂക്ഷമാണ്. തെരുവുകളുടെ നിയന്ത്രണത്തിനായി ഗുണ്ടകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കാറുണ്ട്. 2017ൽ അധികാരമേറ്റ മോയ്സ് വിവാദമായ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾക്കു തുടക്കമിട്ടിരുന്നു. തിരഞ്ഞെടുപ്പു നടത്താതെ പ്രത്യേക ഉത്തരവിലൂടെ ഒരു വർഷത്തിലേറെയായി അധികാരത്തിൽ തുടരുകയായിരുന്നു. ഇതിനെതിരെയും പ്രതിഷേധമുണ്ട്. മോയ്സിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനാർഥിയായി മാർട്ടിന മത്സരിക്കുമെന്നാണു സൂചന.

HAITI-POLITICS-MOISE
ഹോവനൽ മോയ്സ് (ഫയൽ ചിത്രം)

English Summary: Haiti's first lady Martine Moise asks why guards were nowhere to be seen when the president was assassinated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com