ADVERTISEMENT

‘റിവോള്‍വർ റാണി’ എന്നറിയപ്പെട്ട അനുരാധ ചൗധരിയെ ഡൽഹി പൊലീസ് പിടികൂടിയ വാർത്തയിലും അനുബന്ധ റിപ്പോർട്ടുകളും ദേശീയ മാധ്യമങ്ങളിൽ നിറയുകയാണ്. ‘റിവോൾവർ റാണി’യെന്ന വിളിപ്പേര് കേൾക്കുമ്പോൾ പഴയൊരു പേര് ഓർമവരും. ‘ബാൻഡിറ്റ് ക്യൂൻ’ എന്ന പേരിൽ അറിയപ്പെട്ട ഫൂലൻ ദേവി. രാവിരുളുമ്പോൾ അകലെ കാടുകളിൽ നിന്നുയരുന്ന കുതിരക്കുളമ്പടി കേട്ട് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ വിറച്ച കാലത്ത് ചമ്പൽ മേഖല അടക്കിഭരിച്ച കൊള്ളസംഘത്തിന്റെ നേതാവ്.

വീരാരാധനയോ പണത്തോടുള്ള കൊതിയോ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയോ ആയിരുന്നില്ല അവരെ കറതീർന്ന കൊള്ളക്കാരിയാക്കിയത്. അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധമാണ് ഫൂലന്റെ തോക്കിൻകുഴലിലൂടെ ചമ്പലിനെ വിറപ്പിച്ചത്. ചാതുർവർണ്യ വ്യവസ്ഥകൾ അതിശക്തമായിരുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾ മേലാളന്മാരുടെ കാമം തീർക്കുന്നതിനുള്ള ഉപകരണം മാത്രമായിരുന്നു അക്കാലത്ത്. 

ഉത്തർപ്രദേശിലെ ജലാവുൻ ജില്ലയിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ഫൂലൻ ജനിച്ചുവളർന്നത്. വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അവൾ തന്നേക്കാൾ വളരെ പ്രായമുള്ള പുട്ടിലാലിന്റെ ഭാര്യമാരിലൊരാളായി. കളിച്ചുനടക്കേണ്ട പ്രായത്തിൽ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഫൂലൻ തിരികെ വീട്ടിലെ ദാരിദ്ര്യത്തിലേക്ക് മടങ്ങി. ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെട്ട കുടുംബം ഫൂലന്റെ മടങ്ങിവരവോടെ കൂടുതൽ പ്രതിസന്ധിയിലായി. ധനികനായ പിതൃസഹോദരനോട് സഹായം അഭ്യർഥിച്ചെങ്കിലും അയാളുടെ ആവശ്യം തന്റെ ശരീരമാണെന്ന് മനസ്സിലാക്കിയ ഫൂലൻ അത് സമ്മതിക്കാത്തതോടെ ആ വഴിയും അടഞ്ഞു. ഒടുവിൽ തന്നെ ബലാസംഗത്തിന് ശ്രമിച്ച ഗ്രാമമുഖ്യന്റെ മകന്റെ മുഖത്തടിച്ച് ഫൂലൻ ആ ഗ്രാമത്തിൽ നിന്നും ഓടിപ്പോയി.

revolverrani
അനുരാധ ചൗധരി

യമുന നദിയുടെ അക്കരെ ബന്ധുവീട്ടിലെ താമസത്തിനിടയിലാണ് ബാബു ഗുജ്ജാർ എന്ന കൊള്ളത്തലവൻ അവളെ തട്ടിക്കൊണ്ടുപോയത്. അവളുടെ എതിർപ്പുകളെയെല്ലാം കൈക്കരുത്തിലൂടെ മറികടന്ന ഗുജ്ജാർ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കി. കൊള്ളക്കാരനെങ്കിലും ഫൂലനോടുള്ള ഗുജ്ജാറിന്റെ സമീപനത്തിൽ എതിർപ്പുണ്ടായിരുന്ന അനുയായി വിക്രം എന്നയാൾ ഗുജ്ജാറിനെ വെടിവച്ചുകൊന്നതോടെയാണ് ഫൂലന്റെ ദുർവിധി അവസാനിച്ചത്. വിക്രവുമായുണ്ടായ അടുപ്പം ഫൂലന്റെ ജീവിതത്തിൽ അല്പകാലത്തേക്കെങ്കിലും സ്നേഹത്തിന്റെ തിരിവെട്ടം നീട്ടി. 

ആ സന്തോഷം ഫൂലന്റെ ജീവിതത്തിൽ അധികനാൾ നീണ്ടുനിന്നില്ല. വിക്രമിന്റെ കൊള്ളസംഘത്തിലുണ്ടായിരുന്ന ശ്രീറാം ഠാക്കൂറിന് ഫൂലനിൽ ഒരു കണ്ണുണ്ടായിരുന്നു. വിക്രമിനെ ചതിയിൽ കൊലപ്പെടുത്തിയ ശ്രീറാമും കൂട്ടരും ഫൂലനെ തടവിലാക്കി ദിവസങ്ങളോളും പീഡിപ്പിച്ചു. അഞ്ചാം ദിവസം ഇരയെ ക്രൂര പീഡനത്തിനിരയാക്കി തളർന്നുറങ്ങുകയായിരുന്നവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ഫൂലൻ പകയുടെ പെൺരൂപമായ കാഴ്ചയായിരുന്നു പിന്നീട്.

മുശ്താക്കീം എന്ന കൊള്ളത്തലവന്റെ സംഘത്തിൽ ചേർന്ന ഫൂലൻ ആ സംഘത്തിലെ മാൻസിങ്ങുമായി അടുക്കുകയും പിന്നീട് ഇരുവരും മറ്റൊരു കൊള്ളസംഘം രൂപീകരിക്കുകയും ചെയ്തു. ചെറിയ ഏറ്റുമുട്ടലുകളും കൊള്ളകളും നടത്തി സംഘം വളർന്നു. ഇതിനിടയിലും ഫൂലന്റെ ഉള്ള് പ്രതികാരചിന്തയിൽ നീറി. ശ്രീരാം ഠാക്കൂർ ബഹ്മ ഗ്രാമത്തിലുണ്ടെന്നറിഞ്ഞ ഫൂലന്റെ സംഘം ഗ്രാമം വളഞ്ഞു. ഫൂലനെത്താൻ സാധ്യതയുണ്ടെന്നറിഞ്ഞ ശ്രീരാം അതിവിദഗ്ധമായി അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. തന്നെ കൊടിയപീഡനത്തിനിരയാക്കിയ ഠാക്കൂർ സമുദായാംഗങ്ങളോടുള്ള പക ഫൂലൻ തീർത്തത് 22 പേരെ നഗ്നരായി നിർത്തി വെടിവച്ച് കൊന്നാണ്.

ബഹ്മ കൂട്ടക്കൊല ഇന്ത്യയൊട്ടാകെ കോളിളക്കമുയർത്തി. മധ്യപ്രദേശ് –ഉത്തർപ്രദേശ് പൊലീസ് ഫൂലനു വേണ്ടി വലവിരിച്ചു. പലതവണയും തലനാരിഴയ്ക്ക് അവർ രക്ഷപ്പെട്ടു. അതേതുടർന്നാണ് പൊലീസ് പുതിയ തന്ത്രം പയറ്റിയത്. ഫൂലൻ ദേവിക്ക് കീഴടങ്ങാനുള്ള അവസരം നൽകുക. തന്റെ പ്രതികാരദാഹം തീർത്ത ഫൂലനും പുതിയൊരു ജീവിതത്തിനായി കാത്തിരിക്കുകയായിരുന്നു. വെടിയൊച്ചകളും ചോരയും നിലവിളിയും കേട്ടുംകണ്ടും മടുത്ത ചമ്പലിന്റെ റാണി ഒടുവിൽ മധ്യപ്രദേശ് പൊലീസിന് കീഴടങ്ങി.

ജയിൽശിക്ഷ കഴിഞ്ഞിറങ്ങി സാമൂഹ്യപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായെങ്കിലും പഴയ ഓർമകൾ അവരെ വിട്ടുപോയിരുന്നില്ല. ഉമർസിങ്ങിനെ വിവാഹം കഴിച്ച ഫൂലൻ തന്നെ വേട്ടയാടിയ ഓർമകളിൽ നിന്നും മുക്തിക്കായി ബുദ്ധമതവിശ്വാസിയായി. പക്ഷേ, രക്തത്തിന്റെ കണക്കുകൾ രക്തം കൊണ്ടുതന്നെ തീർക്കേണ്ടതാണെന്ന അവരുടെ വിശ്വാസം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. 

സമാജ്‌വാദി പാർട്ടി എംപിയായിരിക്കെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഫൂലൻ ദേവിയെ എതിരാളികൾ വെടിവച്ച് കൊലപ്പെടുത്തി. കാരണങ്ങളും അഭ്യൂഹങ്ങളും പലതും ഉയർന്നെങ്കിലും ചോരപ്പകയുടെ കെട്ടടങ്ങാത്ത കനലുകളിലേക്കാണ് സംശയത്തിന്റെ മുന നീണ്ടത്. ബഹ്മ കൂട്ടക്കൊലയ്ക്ക് ഫൂലന്റെ ചോരകൊണ്ട് തന്നെ പകരം വീട്ടുമെന്ന് കൊലയ്ക്കിരയായവരുടെ പിൻതലമുറ പ്രതിജ്ഞയെടുത്തത് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നത്രേ!

കൊള്ളക്കാരിയെന്ന് മുദ്ര കുത്തപ്പെട്ടപ്പോഴും യുപിയിലെയും മധ്യപ്രദേശിലെയും സമൂഹത്തിന്റെ താഴേത്തട്ടില്‍ പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരായവരുടെ പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു അവർ. ജാതിയുടെയും സമ്പത്തിന്റെയും പേരിലുള്ള അടിച്ചമർത്തലുകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു ഫൂലന്റെ ജീവിതവും.

Content Highlights: Rajasthan's Revolver Rani Anuradha Chaudhary arrest, Phoolan Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com