ADVERTISEMENT

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചു കയറുമ്പോൾ തമിഴ്‌നാട്ടിൽ സ്ഥിതി ഏറെക്കുറെ ശാന്തമായിരിക്കുന്നു. കേരളത്തിൽ പ്രതിദിനം ശരാശരി 20,000 കേസുകൾ വരെ റിപ്പോർട്ട് ചെയ്യുമ്പോൾ തമിഴ്‌നാട്ടിൽ ഇത് ഏകദേശം 2,000 ആണ്. തമിഴ്‌നാട്ടിൽ പരിശോധന കുറവായതിനാൽ കേസുകളും കുറയുന്നുവെന്ന പ്രചാരണവും കേരളത്തിൽ ശക്തം. എന്നാൽ തമിഴ്‌നാടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? 

മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.ഡാരസ് അഹമ്മദാണു തമിഴ്‌നാട് സ്റ്റേറ്റ് കോവിഡ് വാർ റൂം സ്പെഷൽ ഓഫിസർ. അവിടെ ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറുമാണ് അദ്ദേഹം. മഞ്ചേരിയിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടിയ ഡാരസ് 2005 ലാണ് സിവിൽ സർവീസിൽ എത്തുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പ്രധാനമന്ത്രിയുടെ പുരസ്കാരജേതാവാണ്. അച്ഛൻ മൂവാറ്റുപുഴ സ്വദേശിയും അമ്മ തിരുവനന്തപുരം സ്വദേശിയും. ഡാരസ് ആദ്യമേ പറയുന്നു, ‘‘കേരളത്തിലെ കോവിഡ് മാനേജ്മെന്റുമായി താരതമ്യം ചെയ്തു സംസാരിക്കാനില്ല. തമിഴ്‌നാട്ടിലെ സ്ഥിതികൾ വിശദീകരിക്കാം. ഓരോ സംസ്ഥാനത്തിനും അതിന്റേതായ രീതികളുണ്ട്. മഹാമാരിയും ദുരന്തവും ഉണ്ടാകുമ്പോൾ അതു കൈകാര്യം ചെയ്യുന്ന രീതിയെ താരതമ്യം ചെയ്തു മിടുക്കു കാണിക്കുന്നതിൽ കാര്യമില്ല.’’ (അതിനാൽ കേരളത്തിലെ കണക്കുകൾ ബ്രായ്ക്കറ്റിൽ നൽകിയിട്ടുണ്ട്.) 

∙ പരിശോധന കുറവായതിനാലാണു തമിഴ്‌നാട്ടിൽ കോവിഡ് കേസുകൾ കുറയുന്നതെന്നു പറയുന്നതു ശരിയാണോ?

ഒരിക്കലുമില്ല. ഇപ്പോഴും ദിവസം 1.60 ലക്ഷം പരിശോധന നടത്തുന്നുണ്ട്. ഇവിടെ ആർടിപിസിആർ പരിശോധന മാത്രം മതിയെന്ന് ആദ്യമേ തീരുമാനിച്ചു. ആന്റിജൻ പരിശോധന വേണ്ടെന്നുവച്ചു. പ്രതിരോധത്തിനുള്ള ആദ്യത്തെ മികച്ച തീരുമാനമായിരുന്നു അത്. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിൽ തന്നെ പരിശോധന വർധിപ്പിച്ചിരുന്നു. തുടക്കത്തിൽ തന്നെ ദിവസം ഒരു ലക്ഷം പരിശോധന വരെ നടത്തി വൈറസ് ബാധിതരെ ക്വാറന്റീൻ ചെയ്താണ് വൈറസ് വ്യാപനത്തിനു തടയിട്ടത്. ആന്റിജൻ പരിശോധനയിൽ തെറ്റായ നെഗറ്റീവ് കാണിക്കാം. യഥാർഥ വൈറസ് ബാധിതരെ പൂർണമായി കണ്ടെത്താനാവില്ല. ലക്ഷണങ്ങളൊന്നും ഇല്ലാത്ത ഇവർ സമൂഹവുമായി ഇടപഴകുമ്പോൾ സമ്പർക്കവ്യാപനം വർധിക്കും. മാത്രമല്ല, ആർടിപിസിആർ പരിശോധന കോവിഡ് കാലത്തെ പാസ്പോർട്ടാണ്. അതിന്റെ ഫലമാണു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തേക്കും പോകുമ്പോൾ പോലും ആവശ്യപ്പെടുന്നത്. ( *കേരളത്തിൽ ആന്റിജൻ പരിശോധനയാണു കൂടുതൽ. ഉദാഹരണമായി ഓഗസ്റ്റ് 5 ന് 1,02,745 ആന്റിജൻ പരിശോധന നടത്തിയപ്പോൾ ആർടിപിസിആർ പരിശോധന 59,001 മാത്രം.)

dr-darez-ahamed-ias
ഡോ.ഡാരസ് അഹമ്മദ്

∙ആർടിപിസിആർ പരിശോധനയുടെ ഫലം ലഭിക്കാൻ 6 മണിക്കൂർവരെ വേണമല്ലോ. ആന്റിജൻ പരിശോധനാഫലം അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. അപ്പോൾ ആന്റിജനല്ലേ നല്ലത്?

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ലഭ്യമായിരുന്ന ആർടിപിസിആർ മെഷീനിൽ നിന്നു ഫലം ലഭിക്കാൻ ആറു മണിക്കൂർ വേണമായിരുന്നു. വൈകാതെ മൂന്നു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന മെഷീനുകൾ വിപണിയിൽ എത്തി. അതു വാങ്ങിയാണ് ആർടിപിസിആർ പരിശോധന വേഗത്തിലാക്കിയത്.

∙ കോവിഡ് വന്നുപോയവരുടെ തോതു കണ്ടെത്താനുള്ള സീറോ പ്രിവിലൻസ് സർവേയുടെ കാര്യത്തിൽ തമിഴ്‌നാട് എന്താണു ചെയ്തത്?

ഐസിഎംആറിന്റെ സീറോ പ്രിവിലൻസ് സർവേ തമിഴ്‌നാട്ടിലും നടത്തിയിട്ടുണ്ട്. പക്ഷേ, അതിനുവേണ്ടി അവർ ശേഖരിക്കുന്ന സാംപിളുകൾ കുറവായിരിക്കും. ആ കണക്ക് ഉപയോഗിച്ചു രോഗപ്രതിരോധശേഷി ആർജിച്ചവരുടെ കണക്കു കൃത്യമായി വിലയിരുത്താനാവില്ല. അതിനാൽ തമിഴ്‌നാട് സർക്കാർ സ്വന്തം നിലയിൽ സീറോ പ്രിവിലൻസ് സർവേ നടത്തി. കഴിഞ്ഞദിവസം അതിന്റെ ഫലം പുറത്തുവിട്ടിട്ടുണ്ട്. ഒരു ജില്ലയിൽ നിന്നു ശരാശരി 30,000 സാംപിൾ ശേഖരിച്ചാണു പഠനം നടത്തിയത്. ഇതനുസരിച്ചു സംസ്ഥാനത്ത് 67 % പേർക്ക് കോവിഡ് വന്നുപോയിട്ടുണ്ട്. ചെന്നൈ നഗരത്തിൽ ഇത് 82 ശതമാനമാണ്. ( *കേരളം സ്വന്തം നിലയിൽ സീറോ പ്രിവിലൻസ് സർവേ നടത്തണമെന്നു മൂന്നു മാസം മുൻപു വിദഗ്ധസമിതി ശുപാർശ നൽകിയിട്ടും നടപ്പാക്കിയിട്ടില്ല. ഐസിഎംആറിന്റെ ഫലമാണ് ഇപ്പോഴും അടിസ്ഥാന കണക്കായി ഉപയോഗിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 1,038 സാംപിളാണ് ഐസിഎംആർ ശേഖരിച്ചത്. ഇതനുസരിച്ചാണു കേരളത്തിൽ 44.4% പേർ കോവിഡ് പ്രതിരോധം നേടിയെന്നു കണക്കാക്കുന്നത്)

dr-darez-ahamed-ias-2
ഡോ.ഡാരസ് അഹമ്മദ്

∙സീറോ പ്രിവിലൻസ് ഫലം ഏതു വിധമാണു തമിഴ്‌നാട് വിനിയോഗിക്കുന്നത്?

കോവിഡ് വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കുകയാണു ലക്ഷ്യം. പ്രതിരോധശേഷി നേടിയവരുടെ എണ്ണം കുറവുള്ള ജില്ലകളിൽ പരമാവധി വാക്സിനേഷൻ നടത്തുകയാണിപ്പോൾ. അതിലൂടെ കൂടുതൽ പേരെ വൈറസ് ബാധയിൽ നിന്നു സംരക്ഷിക്കാൻ സാധിക്കും. 

∙കേരളവുമായി തട്ടിച്ചുനോക്കുമ്പോൾ തമിഴ്‌നാട്ടിൽ മരണം കൂടുതലല്ലേ?

വൈറസ് വ്യാപനം, മരണം എന്നിവ കണക്കിലെടുക്കുമ്പോൾ ജനസംഖ്യ കൂടി പരിഗണിക്കണം. തമിഴ്‌നാട്ടിൽ 7 കോടി ജനങ്ങളുണ്ട്. അതനുസരിച്ചു നോക്കുമ്പോൾ മരണക്കണക്ക് അത്രമേൽ വർധിച്ചിട്ടില്ല. ഇതുവരെ തമിഴ്‌നാട്ടിൽ 34,230 പേർ കോവിഡ് ബാധിച്ചു മരിച്ചു. ( *കേരളത്തിലെ ജനസംഖ്യ 3.49 കോടി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 17,328 പേർ)

∙ കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനു സൗകര്യമില്ലാത്ത അവസ്ഥ ഉണ്ടായില്ലേ? അത് എങ്ങനെയാണു കൈകാര്യം ചെയ്തത്?

വൈറസ് ബാധിതരുടെ എണ്ണം വർധിച്ചപ്പോൾ ആശുപത്രി ചികിത്സയ്ക്കു ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി. എങ്കിലും 80 % രോഗികളെയും സർക്കാർ ആശുപത്രികളിലാണു ചികിത്സിച്ചത്.

∙ രാജ്യത്ത് ആദ്യമായി സ്വകാര്യ ആശുപത്രികൾ വഴിയുള്ള കോവിഡ് വാക്സിനേഷനും തമിഴ്‌നാട് സൗജന്യമാക്കിയല്ലോ? ഇതു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ലേ?

പരമാവധി പേർ വാക്സീൻ എടുത്താൽ സാമൂഹിക നിയന്ത്രണങ്ങൾ കുറയും. അതു കൂടുതൽ പേരെ തൊഴിൽ, വ്യാപാരമേഖലകളിൽ എത്താൻ വഴിയൊരുക്കും. വാക്സീനു ചെലവാക്കുന്ന തുകയ്ക്ക് അങ്ങനെ ഒട്ടേറെ പ്രയോജനങ്ങൾ ഉണ്ടാകും.

∙വാക്സിനേഷൻ വേഗത്തിൽ നടക്കുന്നുണ്ടോ?

darez-ahamed
ഡോ.ഡാരസ് അഹമ്മദ്

കഴിഞ്ഞ മാസം 70 ലക്ഷം പേരെ വാക്സിനേറ്റ് ചെയ്തു. ഓൺലൈൻ ബുക്കിങോ ജനപ്രതിനിധികളുടെ ശുപാർശയോ ഒന്നും വാക്സിനേഷന് ആവശ്യമില്ല. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്. നേരിട്ടു ചെന്നാൽ മതി.

∙ പൊതുജനാരോഗ്യമേഖലയിൽ തമിഴ്‌നാടിന്റെ കരുത്ത് എന്താണ്?

പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റാണ് ഇവിടെ കാര്യങ്ങൾ നിശ്ചയിക്കുന്നത്. താഴേത്തട്ടിലുള്ള നിജസ്ഥിതി വിലയിരുത്തി സർക്കാരിനെ അറിയിക്കും. അതനുസരിച്ചാണു തീരുമാനങ്ങൾ. എംബിബിഎസ് കഴിഞ്ഞശേഷം പബ്ലിക് ഹെൽത്തിൽ ഉപരിപഠനം നടത്തിയവരെയാണ് ഡയറക്ടറേറ്റിൽ നിയമിക്കുന്നത്. ഇവർ ചികിത്സ നടത്തേണ്ടതില്ല. പകരം, സാമൂഹികാരോഗ്യമേഖലയിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. ഈ ശൃംഖലയാണു മഹാമാരി നിയന്ത്രിക്കുന്നതിൽ തമിഴ്‌നാടിന്റെ കരുത്ത്.

English Summary: Dr Darez Ahamed IAS, who heads TN covid war room, explains the battle on Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com