‘പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത മാത്രം’; വ്യാഖ്യാനങ്ങള്‍ തള്ളി സുധാകരന്‍
Mail This Article
ആലപ്പുഴ ∙ പുതിയ കവിതയെപ്പറ്റിയുള്ള വ്യാഖ്യാനങ്ങള്‍ തള്ളി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചാണു കവിതയെന്ന വ്യാഖ്യാനത്തെ കുറിച്ചാണു സുധാകരന്റെ മറുപടി.
‘നേട്ടവും കോട്ടവും’ എന്ന കവിതയിൽ, ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പറയുന്നുണ്ട്. തന്റെ സാമൂഹിക ജീവിതത്തിന് ഒരു തരത്തിലും നന്ദി കിട്ടില്ലെന്ന വിലയിരുത്തല്‍ സത്യമാണ്. തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ഇതുവരെ ചെയ്തത് വിലയിരുത്തപ്പെടെട്ട. ആകാംക്ഷാഭരിതരായ നവാഗതര്‍ ഇനി ഈ വഴി നടക്കട്ടെ എന്നും കവിതയില്‍ സുധാകരന്‍ പറയുന്നു.
കവിതയുടെ നാലാം ഖണ്ഡികയാണ് രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്. ‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്‌നേഹിതര്‍ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്‌നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!’– സുധാകരന്‍ കുറിച്ചു.
English Summary: G Sudhakaran on new poem