‘പാർട്ടിക്ക് പകയില്ല’: മുഈൻ അലിയെ പിന്തുണച്ച് കെ.എം. ഷാജിയുടെ ഒളിയമ്പ്
Mail This Article
കണ്ണൂർ∙ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങള്‍ക്ക് പരോക്ഷപിന്തുണയുമായി മുൻ എംഎൽഎ കെ.എം.ഷാജി. വിമര്‍ശനങ്ങളും എതിര്‍ അഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും ഷാജി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഷാജിയുടെ കുറിപ്പ് ഇങ്ങനെ:
‘എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്‌ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.’
മുഈൻ അലിയെ ലീഗ് ഹൗസിൽവച്ച് അസഭ്യം പറഞ്ഞ പാർട്ടി പ്രവർത്തകൻ റാഫി പുതിയകടവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച മുഈൻ അലി ശിഹാബ് തങ്ങളുടെ നടപടി തെറ്റെന്നു ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. മുഈൻ അലി തങ്ങൾക്കെതിരായ നടപടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തീരുമാനിക്കും. എന്നാൽ, ഇതിനു സമയപരിധി തീരുമാനിച്ചിട്ടില്ല.
English Summary: KM Shaji Supports Mueen Ali