കൊടകര കുഴൽപണക്കേസ് പ്രതികൾക്ക് ജാമ്യം; തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്
Mail This Article
കൊച്ചി ∙ കൊടകര കുഴൽപണക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തലശേരി തിരുവങ്ങാട് വിൻസം സുജീഷ് (41), വെള്ളിക്കുളങ്ങര കോടാലി വല്ലത്ത് ദീപ്തി (34) അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്ദുൽ ഷാഹിദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ദേശീയപാതയിൽ കൊടകരയിൽ ഏപ്രിൽ 3നു പുലർച്ചെ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടിരൂപ കവർന്നെന്നാണ് കേസ്. എഫ്ഐആറിൽ 25 ലക്ഷം രൂപ നഷ്ടമായെന്നാണ് കാണിച്ചിരിക്കുന്നതെന്നും അതിനാൽ 3.50 കോടി നഷ്ടപ്പെട്ടെന്ന കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതേ സമയം, രണ്ടു കോടി രൂപ ഇനിയും കണ്ടെടുക്കാനുള്ളതിനാലും പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് കോടതി ഉപാധി വച്ചിരിക്കുന്നത്.
English Summary: Kodakara black money case: HC grants bail