ADVERTISEMENT

ന്യൂഡൽഹി ∙ ഇൻഫോസിസ് വികസിപ്പിച്ച ഓൺലൈൻ ടാക്സ് പോർട്ടലിൽ രണ്ടുമാസം കഴിഞ്ഞിട്ടും തകരാറുകൾ തുടരുന്നതിനെപ്പറ്റി വിശദീകരിക്കാൻ സിഇഒ സലിൽ പരേഖ് ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. അറ്റകുറ്റപ്പണിയാണെന്നു പറഞ്ഞു തുടർച്ചയായി രണ്ടു ദിവസം പോർട്ടൽ അടച്ചിട്ടതിനു പിന്നാലെയാണു സലിൽ പരേഖിനെ സർക്കാർ വിളിച്ചുവരുത്തിയത്.

പുതിയ ഇ-ഫയലിങ് പോർട്ടൽ ആരംഭിച്ചു രണ്ടുമാസം പിന്നിട്ടിട്ടും എന്തുകൊണ്ടാണു തകരാറുകൾ പരിഹരിക്കാത്തതെന്നു വിശദീകരിക്കാൻ ഇൻഫോസിസ് സിഇഒയോട് ആവശ്യപ്പെടുമെന്നു ധനമന്ത്രാലയത്തിന്റെ ഭാഗമായ ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു. നിർമല സീതാരാമനോടു നേരിട്ടാണ് ഇൻഫോസിസ് സിഇഒ കാര്യങ്ങൾ വിശദീകരിക്കേണ്ടതെന്നും ട്വീറ്റിൽ പറഞ്ഞു. ശനിയാഴ്ച മുതൽ പോർട്ടൽ ലഭ്യമല്ല.

അറ്റകുറ്റപ്പണികൾ കാരണം പോർട്ടൽ തുറക്കാനാവില്ലെന്നു ശനിയാഴ്ച ഇൻഫോസിസ് അറിയിച്ചിരുന്നു. ജൂണിൽ പോർട്ടൽ ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾത്തന്നെ, പരാതികളും തകരാറുകളും പരിഹരിക്കണമെന്ന് ഇൻഫോസിസിനോടും സ്ഥാപകൻ നന്ദൻ നിലേകനിയോടും ധനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടതാണ്. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്നാണ് ഇൻഫോസിസ് പ്രതീക്ഷിക്കുന്നതെന്നു നന്ദൻ നിലേകനി മറുപടിയും നൽകി.

നിർമല സീതാരാമൻ (Image Courtesy- PIB)
നിർമല സീതാരാമൻ (ഫയൽ ചിത്രം)

പോർട്ടലിലെ പ്രശ്നങ്ങളെക്കുറിച്ച് ഉപയോക്താക്കൾ പരാതി തുടർന്നപ്പോൾ നിർമല സീതാരാമൻ ജൂൺ 22ന് ഇൻഫോസിസിന്റെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വേഗത്തിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും കമ്പനിയോട് ആവശ്യപ്പെട്ടു. പോർട്ടലിന്റെ കരാർ 2019ലാണ് ഇൻഫോസിസ് നേടിയത്. ഈ വർഷം ജൂൺ വരെ പോർട്ടലിനായി 164.5 കോടി രൂപയാണ് ഇൻഫോസിസിനു സർക്കാർ നൽകിയിട്ടുള്ളത്.

English Summary: Infosys CEO Explains Tax Site Glitches To Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com