ADVERTISEMENT

തിരുവനന്തപുരം∙ മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിങ്ക് പൊലീസ് പട്രോളില്‍നിന്നു മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. 

സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നെന്നും അതു സംഭവിച്ചില്ലെന്നും ഉത്തരവിൽ  വ്യക്തമാക്കിയിട്ടുണ്ട്.

ആറ്റിങ്ങൽ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകൾക്കുമാണു മോശം അനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആറ്റിങ്ങൽ മൂന്നുമുക്ക് ജംക്‌ഷനിലാണു സംഭവം. പൊലീസ് വാഹനത്തിന് അടുത്ത് നിൽക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പൊലീസുകാരി തടഞ്ഞു നിർത്തി വാഹനത്തിൽ നിന്നു കവർന്ന ഫോൺ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

pink-police-suspension

മോഷ്ടിച്ചിട്ടില്ലെന്നു ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും അധിക്ഷേപിച്ചെന്നാണു പരാതി. ചോദ്യം ചെയ്യലും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരി മോഷണം പോയെന്നു പറയുന്ന ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്ത ഫോൺ കാറിനുള്ളിലെ ബാഗിൽ നിന്നു തന്നെ കണ്ടെടുക്കുകയായിരുന്നു.

നടുറോഡിലെ വിചാരണ കണ്ടു തടിച്ചു കൂടിയ നാട്ടുകാർ, മോഷണം പോയതായി ആരോപിച്ച മൊബൈൽ ഫോൺ പൊലീസിന്റെ കാറിൽനിന്നു തന്നെ കണ്ടു കിട്ടിയതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.

English Summary: Pink police officer suspended for humiliate young girl and father in public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com