ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്ത് കൂടുതൽ അംഗങ്ങളുള്ള പബ്ലിക് സർവീസ് കമ്മിഷനുകളിൽ ഒന്നായതിനാലാണ് സാമ്പത്തിക ലാഭത്തിനായി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് 11-ാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തത്. കമ്മിഷൻ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ അനുഭവ പരിചയമുള്ളവരും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണമെന്നും നിർദേശമുണ്ട്.

ചെയർമാനെ കൂടാതെ 20 അംഗങ്ങളാണ് പിഎസ്‌സിയിലുള്ളത്. ചെയര്‍മാന് ഔദ്യോഗിക വസതിയും വാഹനവുമുണ്ട്. അംഗങ്ങൾക്കു വാഹനത്തിനു പെട്രോൾ അലവൻസ് അനുവദിച്ചിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ക്ഷാമബത്തയായി 1,17,733 രൂപയും വീട്ടുവാടക ബത്തയായി 10,000 രൂപയും കൺവേയൻസ് അലവൻസായി 5000 രൂപയും അടക്കം 2,09,183 രൂപ ലഭിക്കും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയായിരുന്നു. ക്ഷാമബത്ത 1,08,247 രൂപയും വീട്ടുവാടക ബത്ത 10,000 രൂപയും കൺവേയൻസ് അലവൻസ് 5000 രൂപയും അടക്കം 1,93,537 രൂപ ശമ്പളമായി ലഭിക്കും.

ശമ്പള പരിഷ്കരണം നടപ്പിലായതോടെ ഈ ശമ്പളത്തിലും വർധനയുണ്ടായി. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ അംഗങ്ങൾ കുറവാണ്. തമിഴ്നാട്ടിൽ ചെയർമാനെ കൂടാതെ 3 അംഗങ്ങളാണുള്ളത്. കർണാടകയിൽ ചെയർമാനും 13 അംഗങ്ങളും. ആന്ധ്രപ്രദേശില്‍ ചെയർമാനും 9 അംഗങ്ങളും. തെലങ്കാനയിൽ ചെയർമാനും 8 അംഗങ്ങളും. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം പത്തിൽ താഴെയാണ്.

ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നതിലും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിലും പിഎസ്‌സിയിൽ കാലതാമസമുണ്ടാകുന്നതായാണ് ശമ്പള പരിഷ്കരണ കമ്മിഷന്റെ നിഗമനം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി വളരെക്കാലം നീട്ടുന്നത് അവസാനിപ്പിക്കണം. റജിസ്ട്രേഷനിൽ തുടങ്ങി അഡ്വൈസ് നൽകുന്നതു വരെയുള്ള കാര്യങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ കാര്യക്ഷമമാക്കണം.

താഴെത്തട്ടിലുള്ള ചില തസ്തികളിലേക്കുള്ള തിരഞ്ഞെടുപ്പിൽനിന്നു പിഎസ്‌സി പിന്മാറണം. തിരഞ്ഞെടുപ്പിൽ മെറിറ്റും സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കാൻ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തണം. പരീക്ഷകളുടെ എണ്ണം കുറയ്ക്കണം. സമാനസ്വഭാവമുള്ള തസ്തികകളിലേക്കു ഒരുമിച്ചു പരീക്ഷ നടത്തണം. പരീക്ഷാ നടത്തിപ്പിനു കൃത്യമായ ടൈംടേബിൾ ഉണ്ടായിരിക്കണം. അധ്യാപകർ ഒഴികെ ഗ്രൂപ്പ് എ പോസ്റ്റിൽ ഉള്ളവർക്ക് അഭിമുഖം ഒഴിവാക്കണമെന്നും ശുപാർശയുണ്ട്.

Content Highlights: Kerala PSC, 11th pay revision commission recommendations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com