‘എന്റെ സേനാ പരിചയത്തിൽ പറയുകയാണ്, അഫ്ഗാനിൽ ആഭ്യന്തര യുദ്ധത്തിന് സാധ്യത’
Mail This Article
വാഷിങ്ടൻ ∙ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം ഉണ്ടായേക്കുമെന്നു റിപ്പോർട്ട്. മുതിർന്ന യുഎസ് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് സേനയുടെ പിന്മാറ്റം പൂർത്തിയാകും മുൻപേ താലിബാൻ അഫ്ഗാനിൽ പിടിമുറുക്കിയെങ്കിലും സർക്കാർ രൂപീകരണം നീണ്ടുപോവുന്ന പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.
‘എന്റെ സൈനിക പരിചയം വച്ചുള്ള കണക്കുകൂട്ടൽ പ്രകാരം, അഫ്ഗാനിൽ അഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമാണുള്ളത്. വലിയ തോതിലുള്ള ആഭ്യന്തര യുദ്ധത്തിനു വളരെ സാധ്യതയുണ്ട്. അൽ ഖായിദയുടെ മടങ്ങിവരവ്, ഐഎസിന്റെ വളർച്ച, അല്ലെങ്കിൽ പുതിയ ഭീകര ഗ്രൂപ്പുകളുടെ രൂപീകരണം തുടങ്ങിയവയിലേക്കു സംഘർഷം വഴിയൊരുക്കും.’– ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലെ അഭിമുഖത്തിൽ പറഞ്ഞു.
വേൾഡ് ട്രേഡ് സെന്ററിലെ 9/11 ഭീകരാക്രമണത്തിനു ശേഷം അഫ്ഗാനിൽ കടന്നുകയറിയ യുഎസ് സേനയാണ് 2001ൽ താലിബാൻ ഭരണകൂടത്തെ പുറത്താക്കിയത്. ഭീകരാക്രമണം നടത്തിയ അൽ ഖായിദയ്ക്കു താവളമൊരുക്കി എന്നാരോപിച്ചാണ് അഫ്ഗാനിൽ യുഎസ് പടയെത്തിയത്. രണ്ടു പതിറ്റാണ്ടിനുശേഷം യുഎസ് മടങ്ങിപ്പോയപ്പോൾ, അഫ്ഗാൻ വീണ്ടും ഭീകര ശക്തികളുടെ താവളമായി മാറുമെന്നാണു പശ്ചാത്യ രാജ്യങ്ങൾ ഭയപ്പെടുന്നത്.
English Summary: "My Military Estimate... Civil War Likely": Top US General On Afghanistan