ADVERTISEMENT

ന്യൂഡൽഹി ∙ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ, ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം രാജ്യത്ത് അനുവദിക്കില്ലെന്നാണു ഭീഷണി. മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം ആണു മുന്നറിയിപ്പ് നൽകിയത്.

എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ പേരിലാണു ജാവേദിനെതിരായ നീക്കം. ‘താലിബാൻ ഇസ്‍ലാമിക രാഷ്ട്രം ആഗ്രഹിക്കുന്നതു പോലെ, ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരുമുണ്ട്. അത്തരക്കാർ മുസ്‌ലിമോ ക്രിസ്ത്യാനിയോ ജൂതരോ ഹിന്ദുക്കളോ ആകട്ടെ, അവർക്കെല്ലാം ഒരേ മനോവികാരമാണ്. താലിബാൻ തീർച്ചയായും പ്രാകൃതരാണ്. അവരുടെ പ്രവൃത്തികൾ നിന്ദ്യമാണ്. ആർഎസ്എസ്, വിഎച്ച്‌പി, ബജ്‌രംഗ്‌ ദൾ എന്നിവരെ പിന്തുണയ്ക്കുന്നവരും അതുപോലെയാണ്’ എന്നായിരുന്നു ജാവേദ് പറഞ്ഞത്.

‘ജാവേദ് പറഞ്ഞതു നാണക്കേട് മാത്രമല്ല, വേദനയുളവാക്കുന്നതുമാണ്. ലോകമെമ്പാടും ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന കോടിക്കണക്കിനു പ്രവർത്തകർക്കും നേതാക്കൾക്കും ഇത് അപമാനകരമാണ്. പാവപ്പെട്ടവരെ സഹായിക്കുന്ന ഈ സംഘടനകളിലെ അംഗങ്ങളെയാണു ജാവേദ് അപമാനിച്ചത്. ഇത്തരം പ്രസ്താവന നടത്തുംമുൻപ്, ഇതേ ആശയമുള്ളവരാണു രാജ്യത്തെ സർക്കാരെന്ന് അദ്ദേഹം ഓർക്കണമായിരുന്നു. താലിബാന്റെ ആശയങ്ങളായിരുന്നെങ്കിൽ ഈ പരാമർശം നടത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നോ?’– ട്വിറ്ററിലെ വിഡിയോ സന്ദേശത്തിൽ രാം കദം ചോദിച്ചു.

രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച സംഘപരിവാർ നേതാക്കളോടു കൈകൂപ്പി മാപ്പ് പറയുന്നതുവരെ ഈ മണ്ണിൽ ജാവേദിന്റെ ഒരു സിനിമയും അനുവദിക്കില്ലെന്നും രാം കദം വ്യക്തമാക്കി. നടി ശബാന ആസ്മിയുടെ ഭർത്താവും സിനിമ താരങ്ങളായ സോയ അക്തർ, ഫർഹാൻ അക്തർ എന്നിവരുടെ പിതാവുമായ ജാവേദ്, മുൻ എംപിയാണ്. ഇന്ത്യ ഒരിക്കലും താലിബാനി രാജ്യമാകില്ലെന്നും അഭിമുഖത്തിനിടെ ജാവേദ് വ്യക്തമാക്കിയിരുന്നു.

English Summary: "Won't Allow Screening Of Javed Akhtar Films Till He Apologises": BJP MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com