‘സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനം; അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’
Mail This Article
കൊച്ചി ∙ സ്വർണ വ്യാപാര മേഖലയിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ). സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജിഎസ്ടി ഉദ്യോഗസ്ഥർ ഇപ്പോൾ സ്വർണക്കടകളുടെ മുന്നിൽതന്നെ നിൽക്കുകയാണ്.
സ്വർണക്കടകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. പൊലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനുള്ള നീക്കമാണിത്. 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ടേഷൻ എടുത്തിട്ടുള്ള 7000 ഓളം സ്വർണ വ്യാപാരികൾ മാത്രമാണ് നികുതിഘടനയുടെ പരിധിയിൽ വരുന്നത്.
നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരണം. ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്. കോവിഡ് വരുത്തിവച്ച അടച്ചിടലും അതുമൂലമുള്ള സാമ്പത്തിക ബാധ്യതകളും മറികടക്കാൻ ബദ്ധപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർ ജിഎസ്ടി റജിസ്ട്രേഷന്റെ പരിധിയിൽ വരാത്തതിനാൽ ഏതാണ്ട് 7000 ഓളം വ്യാപാരശാലകൾ ജിഎസ്ടി റജിസ്ട്രേഷന് പുറത്താണ്.
നികുതി വരുമാന കുറവിന്റെ പേരിൽ സ്വർണവ്യാപാര സംഘടനയുമായി ചർച്ച ചെയ്ത് സത്യാവസ്ഥ ബോധ്യപ്പെടാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കാനുള്ള നീക്കം അപലപനീയമാണ്. കോവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയാറാകുമെന്നാണ് പ്രതീക്ഷ– ഭാരവാഹികൾ പറഞ്ഞു.
English Summary: Gold and Silver merchents against government