ബ്രഹ്മപുത്രയിലെ ബോട്ടപകടം; നീന്തി രക്ഷപ്പെട്ട് യാത്രക്കാർ: വിഡിയോ
Mail This Article
ഗുവാഹത്തി∙ അസമിൽ ബ്രഹ്മപുത്ര നദിയിൽ മുങ്ങിയ ബോട്ടിൽ നിന്നും യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രണ്ട് ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നൂറോളം യാത്രക്കാരിൽ നിരവധിപ്പേരെ കാണാതായി. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ ഭാഗങ്ങളിലേക്കു പിടിച്ചുകയറിയാണ് അപകടത്തിൽപെട്ട യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. അപകടത്തിൽപെട്ട 82 പേരും രക്ഷപ്പെട്ടുവെന്നും ഒരാൾ മരിച്ചുവെന്നും അസം ദുരന്ത നിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
അസമിലെ മാജുലി ദ്വീപിലേക്ക് 85 യാത്രക്കാരുമായി പോയ സ്വകാര്യ ബോട്ട്, ബ്രഹ്മപുത്ര നദിയിൽ എതിർദിശയിൽ വന്ന സർക്കാർ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോർഹാട് നഗരത്തിലെ നിമതി ഘട്ടിനടുത്തുവച്ചാണ് ഇന്നലെ വൈകുന്നേരം 4ന് ‘മാ കമല’ എന്ന സ്വകാര്യ ബോട്ട്, മാജുലിയിൽ നിന്നു മടങ്ങിവരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ‘തൃപ്കായ്’ ബോട്ടുമായി കൂട്ടിയിടിച്ചത്.
ഗുവാഹത്തിയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപായ മാജുലി. വിനോദസഞ്ചാരകേന്ദ്രമായ അവിടേക്ക് ജോർഹാടിൽനിന്ന് ബ്രഹ്മപുത്ര കടന്നുവേണം എത്താൻ. കൂട്ടിയിടിച്ച ബോട്ട് തലകീഴായി മറിഞ്ഞെന്നു ദൃക്സാക്ഷികൾ പറയുന്നു. ബൈക്കുകളും കാറുകളും ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന വാഹനങ്ങളും നദിയിൽ നഷ്ടമായി.
English Summary: Aassam Brahmaputra boat accident