ADVERTISEMENT

കാബൂൾ ∙ താലിബാൻ ഭരണത്തിനെതിരെ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ കടുത്ത പ്രതിഷേധം ഉയർത്തുമ്പോൾ വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി വക്താവ് സയദ് സക്കീറുള്ള ഹാഷ്മി. മന്ത്രിമാരാകാൻ സ്ത്രീകളുടെ ആവശ്യമില്ല, പ്രസവിക്കാനുള്ളവരാണ് അവർ എന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ പ്രതികരണം. 

താലിബാൻ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു  ഹാഷ്മിയുടെ പ്രതികരണം. ടോളോ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ ഈ വാക്കുകൾ.

ഹാഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതു പോലെയാണ് അത്. അവർക്ക് അത് താങ്ങാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മന്ത്രിസഭയിൽ സ്ത്രീകൾ ആവശ്യമില്ല. ഗർഭം ധരിക്കാനും കുഞ്ഞിനു ജന്മം നൽകുന്നതിനും മാത്രമാണ് സ്ത്രീകൾ. പ്രതിഷേധം നടത്തുന്നവർ യഥാർഥ അഫ്ഗാൻ വനിതകളുടെ പ്രതിനിധികളല്ല.’

ആഗോളതലത്തിൽതന്നെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് താലിബാൻ മന്ത്രിമാരിൽ പ്രധാനികളായി നിയമിച്ചിരിക്കുന്നത്. സ്ത്രീകളെ തൊഴിൽ ചെയ്തു ജീവിക്കുന്നതിൽനിന്ന് വിലക്കില്ലെന്ന് താലിബാൻ അധികാരത്തിലെത്തുമ്പോൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അഫ്ഗാനിൽനിന്നും പുറത്തുവരുന്നത് വിപരീത വാർത്തകളാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

English Summary: "Woman Can't Be A Minister... They Should Give Birth": Taliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com