അഫ്ഗാനിസ്ഥാനിലെ കാര്യങ്ങൾ വിലയിരുത്താൻ പാക്കിസ്ഥാനിൽ രഹസ്യയോഗം: റിപ്പോർട്ട്
Mail This Article
കാബുൾ∙ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച പാക്കിസ്ഥാനിൽ ഐഎസ്ഐയുടെ നേതൃത്വത്തിൽ യോഗം ചേർന്നതായി റിപ്പോർട്ട്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ മേധാവികളുടെ പ്രധാന സുരക്ഷായോഗമാണ് നടന്നത്.
ഐഎസ്ഐ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഫൈസ് ഹമീദ് ചൈന, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ മേധാവികളുമായി അഫ്ഗാനിസ്ഥാൻ പ്രശ്നം ചർച്ച ചെയ്തതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. യോഗത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. യോഗം നടന്നതായി പാകിസ്ഥാൻ പത്രം ഒബ്സർവറും റിപ്പോർട്ട് ചെയ്തു.
എന്നാൽ, ചൈന, റഷ്യ, ഇറാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ മേധാവികൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് ദുന്യ ന്യൂസ് ടിവി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ മേഖലയിലെ ശാശ്വത സമാധാനത്തിനും സ്ഥിരതയ്ക്കും ആവശ്യമായ നടപടികളെക്കുറിച്ച് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായങ്ങൾ കൈമാറിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
English Summary: Pak ISI Chief Meets With Intel Heads Of China, Others Nations On Afghanistan: Report