സമ്മർദം ചെലുത്തരുത്; പിന്തുണച്ചവർക്കു നന്ദി അറിയിച്ച് അഫ്ഗാൻ മന്ത്രി
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാനു മാനുഷിക പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങള്ക്ക് താലിബാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി നന്ദി അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അഭ്യർഥനപ്രകാരം നടന്ന യുഎന്നിന്റെ പ്രത്യേക യോഗത്തിൽ, അഫ്ഗാനിസ്ഥാന് ഒരു ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തതിനു പിന്നാലെയാണു നന്ദി അറിയിച്ചത്.
ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്, ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക്, മറ്റു രാജ്യങ്ങൾ എന്നിവ അഫ്ഗാനിസ്ഥാനു വികസന സഹായം നൽകണമെന്നും പൂർണമായി നടപ്പാക്കാത്ത പദ്ധതികൾക്കായി ഫണ്ടിങ് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ എംബസികളിലെ നയതന്ത്രജ്ഞരോടും ജീവനക്കാരോടും വീണ്ടും പ്രവർത്തനം തുടങ്ങണം. മാനുഷിക സഹായം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുമായി രാജ്യത്തെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക രാഷ്ട്രങ്ങൾ അഫ്ഗാനിസ്ഥാനുമേൽ സമ്മർദം ചെലുത്തരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ലോക രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലർത്താൻ അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. ‘ലോക രാഷ്ട്രങ്ങൾ അഫ്ഗാനിസ്ഥാനുമേൽ സമ്മർദം ചെലുത്തരുതെന്ന് ഞങ്ങൾ താൽപര്യപ്പെടുന്നു. കാരണം സമ്മർദം അഫ്ഗാനിസ്ഥാനോ ലോക രാഷ്ട്രങ്ങൾക്കോ പ്രയോജനപ്പെടില്ല’– അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നടന്ന യുഎൻ യോഗത്തിൽ ഇന്ത്യ, ഖത്തർ, തുർക്കി, ഫ്രാൻസ്, തുടങ്ങി 90 ലധികം രാജ്യങ്ങളുടെയും രാജ്യാന്തര എൻജിഒകളുടെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള രാജ്യാന്തര ഇടപെടലിന് യോഗം ആഹ്വാനം ചെയ്തു.
English Summary: Will coordinate with countries pledging humanitarian aid to Afghanistan: Taliban