അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്യുന്നു; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ആറു ഭീകരരില്‍ നാലുപേരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ടു പേരെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇവരെയും കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.
ജാൻ മുഹമ്മദ് ഷെയ്ഖ് (സമീർ കാലിയ–47), ഒസാമ (22), മൂൾചന്ദ് (ലാല–47), സീഷാൻ കമർ (28), മുഹമ്മദ് അബൂബക്കർ (23), മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരെയാണ് ചൊവ്വാഴ്ച ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഭീകരാക്രമണ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഭീകരര്‍ പിടിയിലായതിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ നിരീക്ഷണം ഉൗര്‍ജിതമാക്കി.
ഡൽഹി, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്ന് അറസ്റ്റിലായവരിൽ രണ്ടു പേർക്കു പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചിരുന്നെന്നു പൊലീസ് വെളിപ്പെടുത്തി. ഐഎസ്ഐയുടെയും അധോലോക സംഘങ്ങളുടെയും പിന്തുണ ഇവർക്കുണ്ടായിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഇവർക്കു സാമ്പത്തിക സഹായം ക്രമീകരിച്ചിരുന്നതെന്നു ഡൽഹി പൊലീസ് സ്പെഷൽ കമ്മിഷണർ നീരജ് ഠാക്കൂർ പറഞ്ഞു.
English Summary: Delhi Police Interrogating Terrorists Who Planned Festival Attacks