ഹരിയാനയിൽ ‘അജ്ഞാത പനി’ പടരുന്നു; 10 ദിവസത്തിനിടെ മരിച്ചത് എട്ട് കുട്ടികൾ
Mail This Article
ചണ്ഡിഗഡ് ∙ ഹരിയാനയിലെ പൽവാൽ ജില്ലയില്‍ ‘അജ്ഞാതമായ’ പനി കാരണം കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. പൽവാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണു പനി പടരുന്നത്. കുറഞ്ഞത് 44 പേരെങ്കിലും പനി ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 35 പേരും പ്രായപൂർത്തിയാകാത്തവരാണ്.
മരണകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടർമാര്‍ തള്ളിക്കളയുന്നില്ല. കേസുകളിൽ ഭൂരിഭാഗവും പനിയും പ്ലേറ്റ്‍ലെറ്റിന്റെ എണ്ണക്കുറവും ബാധിച്ചാണു ആശുപത്രികളിലെത്തുന്നത്. ഇതോടെ ഡെങ്കി ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരിൽ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്.
‘പനി ബാധിച്ചു കുഞ്ഞുങ്ങൾ മരിക്കുകയാണ്. ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. ആരോഗ്യ വകുപ്പ് സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളിൽ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകള്‍ നടത്തുകയാണ്’– സീനിയർ മെഡിക്കൽ ഓഫിസർ വിജയ് കുമാർ പ്രതികരിച്ചു
കുട്ടികൾക്കു പുറമെ പ്രായപൂർത്തിയായവരിലും പനി കണ്ടെത്തുന്നുണ്ട്. അതേസമയം, മലിനജലം വിതരണം ചെയ്യുന്നതു മൂലമാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതെന്നാണു നാട്ടുകാരുടെ സംശയം.
English Summary: Fever Kills 8 Children In 10 Days In Haryana Village