കുടുംബത്തെ കാണാന്‍ പോയ ഭര്‍ത്താവ് മടങ്ങിയില്ല; പിന്നെ ഭാര്യ കണ്ടത് മരണ പോസ്റ്റര്‍
Mail This Article
അയനല്ലൂർ∙ തമിഴ്‌നാട്ടിലെ അയനല്ലൂരിൽ ഭർത്താവിനെ ഭർതൃ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. അന്യസമുദായത്തിൽപ്പെട്ട തന്നെ വിവാഹം ചെയ്തതിനാലാണ് ഭർത്താവിനെ വീട്ടുകാര്‍ കൊന്നതെന്ന് അമുൽ എന്ന യുവതി നൽകിയ പരാതിയിൽ പറയുന്നു. നവജാത ശിശുവുമായാണ് തിരുവള്ളൂർ പൊലീസിൽ യുവതി പരാതി നൽകാനെത്തിയത്.
ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ അമുലും ഗൗതമും പ്രണയത്തിലാകുകയായിരുന്നു. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തെ എതിർത്തു. എന്നാൽ ഇവർ വിവാഹിതരായി ചെന്നൈയിലേക്ക് പോയി. ഗൗതം തന്റെ കുടുംബത്തെ സന്ദർശിക്കാൻ ഇടയ്ക്ക് നാട്ടിലേക്ക് പോകാറുണ്ടായിരുന്നു. രണ്ട് വർഷത്തിനു ശേഷം അമുൽ ഗർഭിണി ആയതോടെ ഇവർ അമുലിന്റെ നാടായ ആവൂരിലേക്ക് താമസം മാറ്റി. സെപ്തംബർ 17ന് ഇവർക്ക് ഒരു പെൺകുഞ്ഞും ജനിച്ചു.
അതേദിവസം, ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് നാട്ടിലേക്ക് പോയ ഗൗതം പിന്നീട് തിരിച്ചെത്തിയില്ല. ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് അമുലിന്റെ ബന്ധുക്കൾ ഗൗതമിനെ അന്വേഷിച്ച് ഗ്രാമത്തിൽ പോയപ്പോൾ ഗൗതമിന് ആദരാഞ്ജലി അർപ്പിച്ചുള്ള വലിയ പോസ്റ്റർ ആണ് കണ്ടത്. സെപ്തംബർ 17ന് രാത്രി 7 മണിക്ക് മരിച്ചതായാണ് പോസ്റ്ററിൽ പറയുന്നത്. സ്വാഭാവിക മരണമാണെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.
ഭർത്താവിന്റെ മരണം തന്നെ അറിയിച്ചില്ലെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
English Summary: Man goes missing after visiting family, wife later finds his obituary, claims murder