കിഴക്കൻ ലഡാക്കിലെ എട്ടിടത്ത് സൈനികര്‍ക്ക് ടെന്‍റുകള്‍ നിര്‍മിച്ച് ചൈന; വീണ്ടും പ്രകോപനം
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്‍റുകള്‍ നിര്‍മിച്ച് ചൈന. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്സ്, ചുറുപ്പ് എന്നിവിടങ്ങളിലാണ് ടെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ക്വാഡ് ഉച്ചകോടിയിലും യുഎന്‍ പൊതുസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കെതിരെ പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. കഴിഞ്ഞ വർഷം ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാംപുകൾക്ക് പുറമേയാണ് പുതിയ ടെന്‍റുകള്‍ നിർമിച്ചിരിക്കുന്നത്.
ചൈന അടിക്കടി നിലപാടുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞ വർഷം മേയ് 5ന് പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് അതിർത്തി തർക്കം രൂക്ഷമായി.
English Summary: China installs new shelters for troops near LAC in eastern Ladakh