ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രവാളിനായി പ്രചാരണം നടത്തവെ ബിജെപി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിനു നേരെ ആക്രമണം. തൃണമൂൽ കോൺഗ്രസ് അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സ്ഥിതിഗതികൾ സാധാരണമാകുന്നതുവരെ സെപ്റ്റംബർ 30ന് നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു, സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.

ഭവാനിപുർ മണ്ഡലത്തിലെ ജോഡുബാബർ ബസാറിൽ പ്രചാരണം നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. ദിലീപ് ഘോഷ് നടന്നുനീങ്ങുന്നതിനിടെ ഒരു സംഘം അക്രമികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ദിലീപ് ഘോഷിനെ തള്ളിയിടാൻ ശ്രമിക്കുകയും അംഗരക്ഷകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തൃണമൂൽ അനുകൂലികൾ പ്രകോപനമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. 

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. സംഭവത്തിൽ കോണ്‍ഗ്രസും തൃണമൂലിനെ വിമർശിച്ചു. ‘പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണോ? ഇത് ലജ്ജാകരമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണം’– കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. 

English Summary: Heckled, Dilip Ghosh Wants Bengal Bypoll Deferred; Poll Panel Seeks Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com