വരുമോ പാസഞ്ചർ? തരുമോ സീസൺ? ഉത്തരം ഈയാഴ്ച, ചർച്ചയ്ക്കു മന്ത്രിയും
Mail This Article
തിരിച്ചു തരുമോ ഞങ്ങളുടെ പ്രിയപ്പെട്ട പാസഞ്ചറുകളെ? കോവിഡ് നിയന്ത്രണങ്ങൾ രാജ്യമെങ്ങും കുറഞ്ഞു വരുമ്പോൾ കേരളത്തിലെ സ്ഥിരം തീവണ്ടി യാത്രക്കാരുടെ ചോദ്യമിതാണ്. കോവിഡ് വ്യാപന നിരക്കിൽ മുൻപിലാണെങ്കിലും കേരളവും ചോദിക്കുന്നു: തിരിച്ചു വരുമോ പാസഞ്ചർ യാത്ര ? ഇനിയും കിട്ടുമോ സീസൺ ടിക്കറ്റ് ?
∙ ഇനിയെന്ത് ?
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പാസഞ്ചറുകൾ ഓടിക്കാമെന്ന നിലപാടിലാണിപ്പോൾ ദക്ഷിണ റെയിൽവേ. അതിനുള്ള സജ്ജീകരണങ്ങൾ റെയിൽവേ തുടങ്ങി. റെയിൽവേ ഡിവിഷനൽ മാനേജർമാരുമായി ഈയാഴ്ച സർക്കാർ നടത്തുന്ന ചർച്ചയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. മന്ത്രി വി. അബ്ദുറഹ്‌മാൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരും പങ്കെടുത്തേക്കും.
കോളജുകളും സ്കൂളുകളും തുറക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിൽ ട്രെയിനുകൾ പൂർണ തോതിൽ ഓടിത്തുടങ്ങേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ റോഡ് ഗതാഗതം കുത്തഴിഞ്ഞ നിലയിലാവുമെന്നാണ് പൊതുവേയുള്ള ആശങ്ക.
∙ വീടു പോലെ ‘പാസഞ്ചർ’!
വീടു പോലെ, ഓഫിസ് പോലെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു സ്ഥിരം യാത്രക്കാർക്ക് പാസഞ്ചർ ട്രെയിനും എക്സ്പ്രസുകളിലെ അൺറിസർവ്ഡ് / ഡിറിസർവ്ഡ് കോച്ചുകളും. വീട്ടുജോലിയും ഓഫിസ് ജോലിയുമൊക്കെ പകുതിയും തീർത്തിരുന്നതും ഈ കോച്ചുകളിൽ. അങ്ങനെ വീടും ഓഫിസും ഒക്കെയായിരുന്നു ആ കോച്ചുകൾ.
ചലിക്കുന്ന ഈ വീടുകളിലെ പാസ്പോർട്ട് പോലെയായിരുന്നു സീസൺ ടിക്കറ്റ്. സൗഹൃദങ്ങൾ വിരിഞ്ഞ പാർക്കുകളായിരുന്നു ഈ കോച്ചുകൾ. ജീവിതവും ജീവിത പങ്കാളിയെ വരെയും പലർക്കും കിട്ടിയത് ഈ യാത്രകളിൽ. ഇഷ്ടങ്ങൾ മൊട്ടിട്ടതും കൊഴിഞ്ഞതും ഈ കോച്ചുകളിൽ. നേട്ടങ്ങളിൽ ഒപ്പം ആഹ്ളാദിച്ചതും ജീവിത ദുഃഖങ്ങളിൽ കൈത്താങ്ങായതും ഇവിടത്തെ സൗഹൃദ കൂട്ടായ്മകളും
നാടെങ്ങും ഓടുന്ന മലയാളിക്ക് മോഹിക്കാൻ വൻ നഗരങ്ങളെപ്പോലെ സബേർബനോ മെട്രോയോ (അടുത്ത കാലത്തു വന്ന കൊച്ചി മെട്രോ ഒഴിച്ച്) ഒന്നുമില്ലായിരുന്നു. പഴകിയ പൊട്ടിപ്പൊളിഞ്ഞ, ദയാവധം നടത്താറായ കോച്ചുകൾ കൂട്ടിക്കെട്ടി പാസഞ്ചർ എന്ന ഓമനപ്പേരിൽ റയിൽവേ തരുന്ന കാരുണ്യം മാത്രമായിരുന്നു. എങ്കിലും അതിലായിരുന്നു ജീവിതമേറെയും. കോളജിൽ, ഓഫിസിൽ, എന്തിന് വീട്ടിൽ ചെലവാക്കുന്നതിലുമേറെ സമയം പലരും പാസഞ്ചർ കോച്ചുകളിലായിരുന്നു. അതിൽ സ്ത്രീയും പുരുഷനും യുവാവും യുവതിയും കോളജ് കുമാരനും കുമാരിയും കാമുകനും കാമുകിയും ഒക്കെയുണ്ടായിരുന്നു.
മഴക്കാലത്തെ ചോരുന്ന കോച്ചുകളിലും ചൂടുകാലത്തെ പൊള്ളുന്ന മുറികളിലും പരാതിയില്ലാതെ ഒപ്പംകൂടി ഈ യാത്രയെ ജീവിത ഭാഗമാക്കിയവർ. വെള്ളമില്ലാത്ത ടോയ്‌ലറ്റുകളും കറങ്ങാത്ത ഫാനുകളും നിരാശയില്ലാതെ സാക്ഷിയാക്കി ജന്മദിനങ്ങളും വിവാഹവാർഷികങ്ങളും പ്രമോഷനുകളും റിട്ടയർമെന്റുകളും ഒക്കെ ആഘോഷിച്ചത് ഇവിടെയായിരുന്നു. ഇതിനെല്ലാം സാക്ഷിയായി അടുത്ത കാലത്ത് ചില മെമു സുന്ദരിമാരും മോഹിപ്പിക്കാനെത്തിയിരുന്നു. കാത്തു നിൽപ്പിനു മടുപ്പു വരാത്ത പ്ലാറ്റ്ഫോമുകളിലും ഈ ജീവിതത്തിന് തുടക്കവും തുടർച്ചയുണ്ടായിരുന്നു.
ഏറെ ഇഷ്ടപ്പെട്ട വാടകവീട് ഒഴിയേണ്ടി വന്ന മോഹഭംഗമാണ് നഷ്ടമായ പാസഞ്ചർ ജീവിതം നൽകിയത്. ഒരു തരത്തിൽ പലർക്കും ജീവിതം തന്നെയില്ലാതായി. കോവിഡ് വ്യാപനം രാജ്യത്തുണ്ടാക്കിയത് പാസഞ്ചർ ട്രെയിനുകളാണോ? സീസൺ ടിക്കറ്റാണോ? എല്ലാം തുറന്നിട്ടാലും റെയിൽവേ തിരിച്ചു തരില്ലേ ഞങ്ങളുടെ നഷ്ടവസന്തം – ഉത്തരമില്ലാത്ത ചോദ്യമായി ഒന്നര വർഷം പിന്നിടുന്നു ഈ ഗദ്ഗദം.
∙ കോവിഡ് ഫുൾ സ്റ്റോപ്പിട്ട യാത്ര
2020 മാർച്ച് അവസാനം ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഓട്ടം നിലച്ച ട്രെയിൻ സർവീസുകൾ ഇനിയും എന്ന് പഴയ നിലയിലെത്തുമെന്ന് ഒരു തീരുമാനവുമില്ല. കോവിഡിനെ പൂർണ വരുതിയിൽ നിർത്താൻ കഴിഞ്ഞാലല്ലാതെ പഴയതോതിൽ സർവീസുകൾ നടത്താനാവുമോ എന്നുമുറപ്പില്ല.
എക്സ്പ്രസ്, ദീർഘ ദൂര സർവീസുകൾ പലതും ഉയർന്ന ടിക്കറ്റ് നിരക്കിൽ സ്പെഷൽ സർവീസുകളായി പുനർജനിച്ചെങ്കിലും അവയും പൂർണമായി തുടങ്ങിയിട്ടില്ല. ട്രെയിൻ നമ്പരിനു മുന്നിൽ പൂജ്യം ചേർത്തു തുടങ്ങിയ സ്പെഷൽ എക്സ്പ്രസ് സർവീസുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് കിട്ടാനും വഴിയില്ല.
കോവിഡ് വ്യാപനം കുറഞ്ഞ ഡൽഹിയിൽ മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിയെങ്കിലും മറ്റൊരിടത്തും സാധാരണക്കാരന്റെ യാത്രാ വാഹനമായി ട്രെയിനുകൾ മടങ്ങിയെത്തിയിട്ടില്ല. മുംബൈയിലും ചെന്നൈയിലും പരിമിത തോതിൽ സബേർബനിൽ യാത്രാ അനുമതിയായെങ്കിലും ഇതൊന്നുമില്ലാത്ത കേരളത്തിലെ സാധാരണ യാത്രക്കാരൻ പകച്ചു നിൽക്കുകയാണ്.
∙ കേരളം തുറന്നു, പക്ഷേ
കോവിഡ് വ്യാപനവും ടിപിആർ നിരക്കുമൊന്നും ആശാവഹമായി കുറഞ്ഞില്ലെങ്കിലും കേരളം നിയന്ത്രണങ്ങൾ ഒഴിവാക്കി. ഓഫിസുകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങി. പരീക്ഷകൾ നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനമായി. പക്ഷേ പൊതു യാത്രാമാർഗങ്ങൾ അപ്രാപ്യമായി തുടരുന്നു.
ഒരു റൂട്ടിൽ ഒരു പാസഞ്ചർ എന്ന നിലയിൽ ഏതാനും സ്പെഷൽ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് നിരക്കിൽ കഴിഞ്ഞ ആഴ്ചകളിൽ സർവീസ് തുടങ്ങി. ഇതിനു മാത്രമായി അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകിത്തുടങ്ങുകയും ചെയ്തു. പക്ഷേ ഒരു റൂട്ടിൽ ഒരു പാസഞ്ചർ മാത്രം ഓടിയാൽ ഒരു വിശേഷവുമില്ലെന്നതാണ് ഫലം. തിരുവനന്തപുരം – കൊല്ലം റൂട്ടിലാകട്ടെ ഒരു പാസഞ്ചറും ഓടുന്നില്ല
∙ പോക്കറ്റ് കീറും യാത്ര
സർക്കാരും റെയിൽവേയുമായുള്ള ഈയാഴ്ചത്തെ ചർച്ചയ്ക്കു ശേഷം പാസഞ്ചറുകൾ ഓടിത്തുടങ്ങിയാലും പഴയതുപോലെ സന്തോഷപ്രദമാവണമെന്നില്ല യാത്ര. പാസഞ്ചറുകൾക്ക് എക്സ്പ്രസ് നിരക്കായിരിക്കും ഈടാക്കുന്നത്. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ അൺറിസർവ്ഡ് യാത്ര അനുവദിക്കുമോയെന്നും വ്യക്തമല്ല. കേരളത്തിലെ പകൽ എക്സ്പ്രസുകളായ വേണാട്, വഞ്ചിനാട്, ഇന്റർസിറ്റി, എക്സിക്യൂട്ടിവ്, പരശുറാം തുടങ്ങിയവയിൽ റിസർവേഷനില്ലാത്ത യാത്ര അനുവദിക്കുമോ എന്നും തീരുമാനമാവേണ്ടതുണ്ട്.
സീസൺ ടിക്കറ്റിന്റെ കാര്യമാണ് പ്രധാന കാര്യം. സീസൺ ടിക്കറ്റുകൾ ഉടൻ അനുവദിക്കുമോ എന്നു സംശയമാണ്. എക്സ്പ്രസ് നിരക്കിൽ പാസഞ്ചറുകൾ ഓടിയാൽ പഴയ നിരക്കിൽ ഏതായാലും സീസൺ ടിക്കറ്റുകൾ നൽകില്ല. സീസൺ കൊടുക്കാൻ തീരുമാനിച്ചാൽ തന്നെ ഉയർന്ന നിരക്കിലേക്ക് മാറാനാണ് സാധ്യത.
എക്സ്പ്രസ് ട്രെയിനുകളിൽ സീസൺ ടിക്കറ്റ് അനുവദിക്കുമോ എന്നും വ്യക്തമാവേണ്ടതുണ്ട്. ഇതിൽ പല തീരുമാനങ്ങൾക്കും റെയിൽവേ ബോർഡിന്റെയും മന്ത്രാലയത്തിന്റെയും അനുമതിയും ആവശ്യമാണ്. രാജ്യമെമ്പാടും സ്പെഷൽ സർവീസുകൾ നിർത്തി സാധാരണ നിലയിൽ സർവീസ് പുനരാരംഭിച്ചാലേ ഇപ്പോൾ ഈടാക്കുന്ന അധിക നിരക്ക് ഒഴിവാക്കാനാവൂ. ഇക്കാര്യത്തിലാകട്ടെ പന്ത് കേന്ദ്രത്തിന്റെ കോർട്ടിലും.
English Summary: Railway passenger trains and season ticket, meeting on wednesday