ADVERTISEMENT

ചോദ്യം ചെയ്യലിൽ മോൻസൻ മാവുങ്കലിനെ വെളിപ്പെടുത്തലുകൾ കേട്ട് അന്തം വിട്ടല്ല ക്രൈം ബ്രാഞ്ച് ഓഫിസർമാർ ഇരിക്കുന്നത്, മാറി നിന്ന്  ചിരിക്കുകയാണത്രെ. ചോദ്യം ചെയ്യൽ മുറിയിലെ കാഴ്ചയിതാണ്. എന്തിനാണ് ഇതൊക്കെ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നതെന്ന് ചോദിച്ചാൽ, ഞാൻ ഇങ്ങനെ തള്ളൽ നടത്തിയാണ് ജീവിക്കുന്നത്, ഇത്രയും നാളും ജീവിച്ചത്. ഞാൻ അതിന് ആരെയും നിർബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ല. 

‘നിങ്ങൾ ഡോക്ടറാണോ മോൻസൻ?’

‘ഏയ് ഞാൻ ഡോക്ടറൊന്നുമല്ല. ആരെങ്കിലും ഡോക്ടർ ചേർത്ത് എന്നെ വിളിച്ചാൽ ഞാനെന്തിന് തിരുത്താൻ പോകണം. തിരുത്താറുമില്ല...’ ഇങ്ങനെയുള്ള ഉത്തരങ്ങളാണ് ചോദ്യം ചെയ്യലിൽ വരുന്നത്. പൊലീസ് ഓഫിസർമാരെ ഉൾപ്പെടെ പറ്റിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോഴുള്ള മറുപടിയും രസകരമാണ്. 

‘ഞാൻ പറയുന്നു ഇത് മോശയുടെ വടിയാണെന്ന്: അവർ അത് വിശ്വസിക്കുന്നു. ഞാൻ ആരോടും നിർബന്ധിച്ച് പറയാറില്ല. ഇത് മോശയുടെ വടിയല്ലെന്ന് തർക്കിക്കാൻ അവരും നിൽക്കാറില്ലാത്തതിനാൽ അങ്ങനെ മുന്നോട്ടുപോകുന്നു...’

കേരളത്തിൽ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന്റെ തമാശകൾ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞൊഴുകുകയാണ്. മലയാളിയുടെ ഹാസ്യം ഏതറ്റം വരെയും കൊണ്ടുപോകാൻ പറ്റുന്ന തരത്തിലാണ് മോൻസന്റെ പുരാവസ്തു തട്ടിപ്പിന്റെ ട്രോളുകളിറങ്ങുന്നത്. പരിചയക്കാർ ഫോൺ വിളിച്ചാൽ തമ്മിൽ ആദ്യം ചോദിക്കുന്നതുതന്നെ ശ്രീകൃഷ്ണൻ ഉപയോഗിച്ച സുദർശന ചക്രം ഇരിപ്പുണ്ട് വേണോ... പത്തോ പതിനഞ്ചോ കോടി തന്നാൽ മതിയെന്നാണ്.

മോശയുടെ വടിയും ഹനുമാന്റെ ഗദയും ഒന്നും വേണ്ട, വെള്ളം വീഞ്ഞാക്കുന്ന ഭരണിയുണ്ടോ അതു പറ...! ഇങ്ങനെ മലയാളിയുടെ തമാശയുടെ രണ്ടു ദിവസങ്ങളാണ് കടന്നുപോയത്. മുൻ ഡിജിപി ലോക്നാഥ് ബഹ്റയുൾപ്പെടെ ഇരുന്ന ടിപ്പുസുൽത്താന്റെ കസേരയായി പ്രചരിച്ച പടത്തെക്കുറിച്ചാണ് കൂടുതലും ട്രോൾ. ടിപ്പു സുൽത്താൻ ഒഴിച്ച് ബാക്കി എല്ലാവരും ആ കസേരയിൽ ഇരുന്നതായാണ് ട്രോൾ മഴ. 

പരമശിവന്റെയും പാർവതിയുടെയും കല്യാണ ആൽബം കാണുന്ന ഉന്നതൻ, പാഞ്ചാലി അഞ്ച് ഭർത്താക്കൻമാർക്കും ചായ കൊടുക്കുന്ന അഞ്ചു കുഴലുള്ള കെറ്റിൽ–വില വെറും 100 കോടി, ദശരഥ മഹാരാജാവിന്റെ തേരിന്റെ ഉൗരിപ്പോയ നട്ടും ബോൾട്ടും, വെണ്ണ കട്ടു തിന്നതിന് കൃഷ്ണനെ കെട്ടിയിട്ട ഉരൽ–വില 4.5 ലക്ഷം കോടി, പരശുരാമൻ വലിച്ചെറിഞ്ഞ മഴു, ഗണപതി നേരിട്ടെഴുതിയ മഹാഭാരതം... ഇതൊക്കെ ചേർത്തലയിലെ കുട്ടപ്പനാശാരിയുണ്ടാക്കിയതാണെന്ന് പറയുമ്പോഴാണ് ചിരിയുടെ പൂരമാകുന്നത്. 

സൂപ്പർമാന്റെ പ്രശസ്തമായ അടിവസ്ത്രം വരെ വിൽപനയ്ക്കു വാട്സാപ്പിൽ വരുന്നുണ്ട്. മോശയുടെ വടിയല്ല, അതൊരു ഉൗന്നുവടിയാണെന്ന് ഉൾപ്പെടെ പിന്നീട് ഓരോന്നും മോൻസൻ ക്രൈംബ്രാഞ്ചിനോട് സമ്മതിക്കുകയും ചെയ്യുന്നു. പന്തളം രാജാവ് ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്തിൽ മലയാള അക്ഷരങ്ങൾ കൊത്തിയെഴുതിയ രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം അങ്ങനെ വ്യാജന്മാരുടെ മുൻകഥകളും പുറത്തു വരുന്നു. 

മാർക്സ് പണം പിരിക്കാൻ ഉപയോഗിച്ച ബക്കറ്റിന് 199 കോടിയെന്നു പറഞ്ഞ് രാഷ്ട്രീയവും ട്രോളുകളിലേക്കു കടന്നുകയറി. കടമറ്റത്ത് കത്തനാർ കള്ളിയങ്കാട്ട് നീലിയുടെ ഉച്ചിയിൽ തറച്ച ആണിയ്ക്ക് വില 130 കോടിയെന്നും ട്രോളുണ്ട്! ഇങ്ങനെ പുരാവസ്തുക്കളുടെ കഥയും തമാശയും പടരുകയാണ്. ഇൗ തമാശ പടരുമ്പോഴും ചിലരുടെ ഉള്ളിൽ തീയാണ്. മോൻസന്റെ ടിപ്പുവിന്റെ സിംഹാസനത്തിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇരിക്കുന്ന ഏത് മഹാന്റെ പടമാണ് ഇനി പുറത്തുവരാനുള്ളത്. എന്ന ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കാര്യത്തിൽ.

English Summary: How Kerala Trolls Treats Monson Mavunkal's Antique Fraud Case?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com