മോൻസന് പാസ്പോർട്ടില്ല; 100 രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞത് വെറുതെ: ക്രൈംബ്രാഞ്ച്
Mail This Article
കൊച്ചി∙ പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കൽ പലരിൽനിന്നായി നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ പണം വാങ്ങിയത് മോൻസന്റെ അക്കൗണ്ട് വഴിയല്ലെന്നും സഹായികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ട് പണമായുമാണ് വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് മോൻസന്റെ ശബ്ദ സാംപിൾ ശേഖരിക്കും. പത്തുകോടി രൂപ മോൻസന് നൽകിയെന്നാണ് പരാതിക്കാർ അവകാശപ്പെടുന്നത്. എന്നാൽ 70 ലക്ഷം രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം മോൻസന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.
മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത് പാസ്പോർട്ടില്ലാതെയാണെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും ക്രൈംബ്രഞ്ച് വ്യക്തമാക്കി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്ന് മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
മോൻസനെതിരെ കൂടുതല്‍ കേസുകൾ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്യും. പുരാവസ്തുക്കൾ വ്യാജമാണെങ്കിൽ വഞ്ചനാകുറ്റത്തിന് കേസെടുക്കും. പരാതി ഇല്ലാത്തതിനാൽ വ്യാജ ചികിത്സയ്ക്ക് കേസെടുക്കാനാകില്ല. മോൻസന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
English Summary: Crime Branch to file more cases against Monson Mavunkal