ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: ഭവാനിപൂരിൽ 54 ശതമാനം പോളിങ്; വോട്ടെണ്ണൽ മൂന്നിന്
Mail This Article
കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 54 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയെന്നു പ്രാഥമിക കണക്കുകള്‍. അക്രമങ്ങള്‍ക്കും ബൂത്തുപിടിച്ചെന്ന പരാതികള്‍ക്കുമിടയില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ് പുരോഗമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഭയന്നിരിക്കുകയാണെന്നും ടിഎംസി എംഎല്‍എ മദന്‍ മിത്ര ബൂത്ത് പിടിക്കാന്‍ ശ്രമിച്ചെന്നും ഭവാനിപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍ ആരോപിച്ചു.
കള്ള വോട്ട് ചെയ്തവരെ പിടികൂടിയതിന് പിന്നാലെ ബിജെപി നേതാവ് കല്യാണ്‍ ചൗബെയുടെ കാര്‍ തകര്‍ത്തതായും പരാതി ഉയര്‍ന്നു. ബിജെപിയുടെ 23 പരാതികള്‍ അടക്കം 40 പരാതികള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളായ സംസേര്‍ഗഞ്ചില്‍ 76ഉം ജംഗിപൂരില്‍ 72 ഉം ശതമാനമാണ് പോളിങ്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു.
മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ മമതയ്ക്ക് വിജയം അനിവാര്യമാണ്. കൃഷിമന്ത്രി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മമതയ്ക്കുവേണ്ടി ഭവാനിപൂര്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തത്. സിപിഎം നേതാവായ ശ്രിജിബ് ബിശ്വാസ് ആണ് ഭവാനിപൂരിലെ ഇടതു സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
English Summary: West Bengal Bypoll Updates