നിതിനയുടെ രക്തധമനികള്‍ മുറിഞ്ഞു; മരണം രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
കോട്ടയം ∙ പാലായിൽ കൊല്ലപ്പെട്ട നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലും ഉള്ളതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണം. നിതിനയുടെ സംസ്കാരം തലയോലപ്പറമ്പിന് സമീപത്തെ തുറുവേലിക്കുന്നില്‍ നടക്കും.
നിതിനയെ കൊലപ്പെടുത്തിയതു ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലെന്നാണു വിലയിരുത്തല്‍. ഒരാഴ്ച മുന്‍പേ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് പൊലീസിനോട് പറഞ്ഞു. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടാണ് അഭിഷേക് എത്തിയത്. നിതിനയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചു.
അഭിഷേക് ബൈജുവും നിതിനമോളും പാലാ സെന്‍റ് തോമസ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളാണ്. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. കോളജില്‍ പരീക്ഷയ്‌ക്ക് എത്തിയതായിരുന്നു ഇരുവരും. പരീക്ഷ കഴിഞ്ഞ് നേരത്തേ ഇറങ്ങിയ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അഭിഷേക് നിതിനയുടെ കഴുത്തറുക്കുകയുമായിരുന്നു.
English Summary: Nithina Murder case: postmortem report out