ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നടൻ ഋതിക് റോഷന്റെ മുൻ ഭാര്യയും ഫാഷൻ ഡിസൈനറുമായ സുസാൻ ഖാൻ. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവർത്തകയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു കമന്റായാണ് സുസാന്റെ പ്രതികരണം. ‘തെറ്റായ സ്ഥലത്ത്, തെറ്റായ സമയത്ത്’ എത്തിപ്പെട്ടതാണ് അര്യനെന്ന് അവർ പറഞ്ഞു. ഖാൻ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സുസാൻ ഖാൻ, ആര്യന്റെ അമ്മ ഗൗരി ഖാന്റെ ഉറ്റ സുഹൃത്തുമാണ്.

ബോളിവുഡ് താരങ്ങളെ വേട്ടയാടുന്നതിൽ ചില ആളുകൾക്കു ലഭിക്കുന്ന ആവേശത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്ന് സുസാൻ കുറിച്ചു. ഇതു തികച്ചും വിഷമകരവും അന്യായവുമാണ്. ആര്യൻ വളരെ നല്ല കുട്ടിയാണ്. ഗൗരിയോടും ഷാറുഖിനോടും ഒപ്പമാണ് താനെന്നും സുസാൻ ഖാൻ മാധ്യമപ്രവർത്തകയ്ക്കു മറുപടിയായി കുറിച്ചു. ആര്യൻ ഖാന്റെ അറസ്റ്റ് എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പാണെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ പോസ്റ്റ്.

ശനിയാഴ്ച, മുംബൈയിൽനിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിൽ നടത്തിയ ലഹരിവേട്ടയിലാണ് ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടുപേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണു കേസ്. ആര്യന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. അറസ്റ്റിലായ 8 പേരെയും വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു.

ആര്യൻ ഖാനു ലഹരിമരുന്ന് എത്തിച്ചെന്നു കരുതുന്ന ശ്രേയസ് നായരെയും എൻസിബി തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആംഡംബര കപ്പലിൽ യാത്ര ചെയ്ത 25 പേർക്ക് ഇയാൾ ലഹരിമരുന്ന് കൈമാറിയെന്നാണു സൂചന. ഗോവ ബന്ധമുള്ള മലയാളിയാണ് ശ്രേയസ് നായരെന്നും സൂചനയുണ്ട്. ഓൺലൈൻ വഴി രഹസ്യമായി ഓർഡർ സ്വീകരിച്ച ശേഷം ബിറ്റ്കോയിനാണു വാങ്ങിയിരുന്നതെന്നാണു റിപ്പോർട്ട്.

English Summary: Aryan Khan "At The Wrong Place At The Wrong Time": Sussanne Khan On Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com