ADVERTISEMENT

കോഴിക്കോട് ∙ ഉയര്‍ന്ന വിമാനക്കൂലി കാരണം ജോലിസ്ഥലത്തേക്കു മടങ്ങാനാവാത്ത പ്രവാസികളെ കൊള്ളയടിച്ച് തട്ടിപ്പു സംഘം. കുവൈത്തിലേക്ക് കുറഞ്ഞ തുകയ്ക്കു ടിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ട്രാവല്‍ ഏജന്‍സി തട്ടിയത് ലക്ഷങ്ങളാണ്.

ഒരു ലക്ഷത്തിലധികം രൂപയാണ് കുവൈത്തിലേക്കുള്ള വിമാനടിക്കറ്റ്. ഇത്രയധികം രൂപ കണ്ടെത്താനാകാത്ത സാധാരണക്കാരെ ഉന്നമിട്ടാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ചാർട്ടേഡ് വിമാനത്തിൽ 44,000 രൂപയ്ക്ക് കുവൈത്തിലേക്കു ടിക്കറ്റ് നൽകാമെന്നാണ് മലപ്പുറത്തെ ബ്ലൂ ലിങ്ക് ട്രാവൽ ഏജൻസി വാഗ്ദാനം ചെയ്തതെന്ന് തട്ടിപ്പിന് ഇരയായ കോഴിക്കോട് കല്ലായി സ്വദേശി വി.സാഹിര്‍ പറഞ്ഞു. സാഹിറിനു പുറമേ പ്രവാസികളിൽ പലരും ഇതിൽ വീണു. പറഞ്ഞദിവസം ചാർട്ടേഡ് വിമാനം ഉണ്ടെന്ന് ഉറപ്പു വരുത്തിയായിരുന്നു തട്ടിപ്പ്.

ജോലിയില്ലാതെ കുറേ നാളുകളായി ബുദ്ധിമുട്ടിലായ ആളുകളെ സഹായിക്കാനാണ് ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് കുറച്ചു നൽകുന്നതെന്നാണ് ട്രാവൽ ഏജൻസി സാഹിറിനോട് പറഞ്ഞത്. ഇവർ പറയുന്ന സമയത്ത് വിമാനം ഉണ്ടെന്ന് അന്വേഷണത്തിൽ അറിഞ്ഞതോടെ, സി.കെ. അനീസ് എന്നു പരിചയപ്പെടുത്തിയ ആളുടെ അക്കൗണ്ടിലേക്ക് സാഹിർ സുഹൃത്തിന്റെ പണം കൂടി ചേർത്ത് 24,000 രൂപ ഇട്ടു.

sahir-1

പിന്നീട് മുഴുവൻ പണവും ആവശ്യപ്പെട്ടപ്പോൾ‌ സംശയം തോന്നി ഏജൻസിയുടെ വിലാസം ചോദിച്ചപ്പോൾ അടച്ച പണം തിരികെ നൽകാമെന്നായിരുന്നു മറുപടി. എന്നാൽ പണം തിരികെ നൽകിയില്ല. തുടർ‌ന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് വിളിച്ചപ്പോൾ പണം തിരികെ നൽകാമെന്നു പറഞ്ഞെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും സാഹിര്‍ പറഞ്ഞു.

ഈ മാസം അവസാനത്തോടെ കുവൈത്തിലേക്കു മടങ്ങിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്നു വന്നതോടെയാണ് വേഗം ടിക്കറ്റ് സംഘടിപ്പിക്കാൻ നോക്കിയതെന്നും കടം വാങ്ങിയാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary : Airline ticket fraud: Fake travel agency in Malappuram offers low ticket rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com