ട്രെയിൻ തട്ടി മരിച്ചയാളുടെ ഫോൺ കവർന്ന് ഉപയോഗിച്ചു; എസ്ഐയ്ക്ക് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം ∙ ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച് ഉപയോഗിച്ചതിന് എസ്ഐക്കു സസ്പെൻഷൻ. മംഗലപുരത്ത് എസ്ഐ ആയിരിക്കെ നടത്തിയ മോഷണത്തിനാണ് ഇപ്പോൾ ചാത്തന്നൂർ എസ്ഐ ആയ ജ്യോതി സുധാകറിനെ സസ്പെൻഡ് ചെയ്തത്. മരിച്ച യുവാവിന്റെ ഫോൺ ജ്യോതി സുധാകർ എടുത്തെന്നും ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചെന്നും ഡിഐജിയുടെ അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ജൂൺ എട്ടിനാണു മംഗലപുരം സ്റ്റേഷൻ പരിധിയിലെ കണിയാപുരത്ത് അരുൺ എന്ന യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൊബൈലാണ് ജ്യോതി സുധാകർ എടുത്തത്. ഫോൺ അടക്കമുള്ളവ കാണാനില്ലെന്ന പരാതിയുമായി അരുണിന്റെ കുടുംബം അതേ സ്റ്റേഷനിൽ പരാതിയും നൽകി. ആ സമയം ജ്യോതി സുധാകർ ചാത്തന്നൂരിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. പുതിയ എസ്ഐ നടത്തിയ അന്വേഷണത്തിൽ ജ്യോതി ഔദ്യോഗിക നമ്പർ ഈ ഫോണിലിട്ട് ഉപയോഗിക്കുന്നതായി തെളിഞ്ഞു. തുടർന്ന് മൊബൈൽ പിടിച്ചെടുക്കുകയും ഡിഐജിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് ഡിഐജി അന്വേഷണം നടത്തിയതും ജ്യോതി സുധാകറിനെ സസ്പെൻഡ് ചെയ്തതതും.
English Summary: Mobile phone theft chathannoor SI suspended from service