ADVERTISEMENT

ന്യൂഡൽഹി∙ ഊർജ പ്രതിസന്ധിക്കു മുന്നിൽ കേന്ദ്ര സർക്കാർ കണ്ണടയ്ക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഊർജ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ കൽക്കരി ശേഖരം രാജ്യത്തുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് മനീഷ് സിസോദിയയുടെ ആരോപണം.

രാജ്യത്തെ നിലവിലെ കൽക്കരി പ്രതിസന്ധിയുടെയും കോവി‍ഡ് രണ്ടാം തരംഗം മൂർധന്യത്തിൽ നിന്ന ഏപ്രിൽ– മേയ് മാസങ്ങളിൽ രാജ്യം നേരിട്ട ഓക്സിജൻ ക്ഷാമത്തിന്റെയും സമാനത സൂചിപ്പിച്ചുകൊണ്ടായിരുന്നു സിസോദിയയുടെ പരാമർശം. ‘ഞങ്ങൾ ഓക്സിജൻ പ്രതിസന്ധി നേരിട്ടപ്പോഴും അവർ യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ കൽക്കരിയുടെ അവസ്ഥയും സമാനമാണ്. ഞങ്ങൾ പ്രതിസന്ധി നേരിടുകയാണ്.’– സിസോദിയ പറഞ്ഞു.

രാജ്യത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും കൽക്കരി ക്ഷാമമുണ്ടെന്ന തരത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നുമാണ് കേന്ദ്ര ഊർജമന്ത്രി ആർ.പി.സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കൽക്കരി ക്ഷാമം മൂലം ‘ബ്ലാക് ഔട്ടി’ലേക്ക് പോകുമെന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്ന ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നു സിസോദിയ പറഞ്ഞു.

ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനത്തിനും കൽക്കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. ഗുജറാത്ത്, പഞ്ചാബ്, രജസ്ഥാൻ, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനിലങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമായെന്നാണ് റിപ്പോർട്ട്. പഞ്ചാബ് പലപ്രദേശങ്ങളിലും ലോഡ് ഷെഡിങ് ഏർപ്പെടുത്തുകയും ചെയ്തു.

പ്രതിസന്ധി രൂക്ഷമായാൽ രാജ്യതലസ്ഥാനമായ ഡൽഹി ഇരുട്ടിലാകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ വ്യക്തമാക്കി. കൽക്കരിലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ 2 ദിവസത്തിനകം ഡൽഹിയിൽ പലയിടത്തും വൈദ്യുതി മുടങ്ങുമെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്നലത്തെ കണക്കുപ്രകാരം ഡൽഹിയിലെ 4 നിലയങ്ങളിൽ 4 ദിവസത്തെ സ്റ്റോക് എങ്കിലുമുളളത് ഒരെണ്ണത്തിൽ മാത്രമാണ്. പഞ്ചാബിൽ കഴിഞ്ഞ ദിവസം 4 മണിക്കൂറോളം വൈദ്യുതി മുടങ്ങി. 3 നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. 12 ജില്ലകളിലും 3 മണിക്കൂറോളം പവർകട്ട് വരും ദിവസങ്ങളിലുണ്ടാകുമെന്ന് രാജസ്ഥാനും വ്യക്തമാക്കി.

English Summary :'They Also Said No Oxygen Crisis': Delhi Minister Slams Centre On Coal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com