ADVERTISEMENT

കൊച്ചി∙ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകാതിരിക്കാൻ പ്രതിയുടെ നാവിൽ സിഗരറ്റുകൊണ്ടു പൊള്ളിച്ച കൊല്ലം എഴുകോൺ പൊലീസ് ഉദ്യോഗസ്ഥരുടെ ഹർജി ഹൈക്കോടതി തള്ളി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്ക് നടപടി എടുക്കാൻ സിആർപിസി 197 പ്രകാരമുള്ള സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മേരി ജോസഫിന്റേതാണ് ഉത്തരവ്.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ കേസിലെ പ്രതിയെ ഉപദ്രവിച്ച പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നു വ്യക്തമാക്കിയ കോടതി നിയമപരമായി ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്നവര്‍ക്കു സംരക്ഷണം നല്‍കാനാണ് ഈ വകുപ്പെന്നു ചൂണ്ടിക്കാട്ടി. 

പൗരന്റെ ജീവനും സ്വാതന്ത്ര്യത്തിനും ദോഷകരമായി പെരുമാറുന്നവര്‍ക്കു സുരക്ഷയൊരുക്കല്‍ നിയമത്തിന്റെ ബാധ്യതയല്ല. പൊലീസ് ഉദ്യോഗസ്ഥന്‍ നിയമത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കണം. പൊലീസിന്റെ നിയമവിരുദ്ധ ഇടപെടലിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് അനുമതി ആവശ്യമില്ലെന്നു വ്യക്തമാക്കുന്ന നിരവധി വിധിന്യായങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. നിയമപരിധിയിൽ നിന്ന് ഉത്തമ വിശ്വാസത്തോടെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണയ്ക്കുള്ളതാണ് സിആർപിസി 197 എന്നും കോടതി വ്യക്തമാക്കി. 

വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത് എഴുകോൺ സ്റ്റേഷനിലെ പൊലീസുകാരായ മണിരാജൻ, ബേബി, ഷറഫുദീൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്ക് വിചാരണക്കോടതി ഒരു വർഷം തടവും 2500 രൂപ പിഴയും വിധിച്ചിരുന്നു.

English Summary: Sanction not required for prosecuting policemen: HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com