ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനിക ഓഫിസർക്കും സൈനികനും ഗുരുതര പരുക്ക്. ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു–പൂഞ്ച്–രജൗറി ഹൈവേ അടച്ചു. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഭീകർക്കായി പൂഞ്ച് ജില്ലയിലെ നർ കാസ് വനത്തിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഓഫിസർക്കും സൈനികനും പരുക്കേറ്റതെന്ന് സേനാ വക്താവ് അറിയിച്ചു. ഭീകർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം മലയാളി ഉൾപ്പെടെ 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ ശിൽപാലയത്തിൽ (മാടമ്പള്ളിയിൽ) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകൻ ജവാൻ എച്ച്. വൈശാഖ് (അക്കു–24), പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ ജസ്‌വിന്ദർ സിങ്, ജവാൻ മൻദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, യുപി സ്വദേശി ജവാൻ സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

അതിർത്തിയിലെ സുരാൻകോട്ട് വനമേഖലയിൽ ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പുലർച്ചെ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതേതുടർന്ന് തിരിച്ചടിച്ച സൈന്യം ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ രണ്ടിടത്തായി 5 ഭീകരരെ വധിച്ചു. കശ്മീർ താഴ്‍വരയിലുടനീളം സേന ഭീകരവിരുദ്ധ നടപടി ശക്തമാക്കുകയും ചെയ്തു.

പാക്ക് അധിനിവേശ കശ്മീരിൽനിന്ന് വൻ ആയുധശേഖരവുമായി ഏതാനും ദിവസങ്ങൾ മുൻപാണു ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. ശൈത്യകാലം ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ അതിർത്തി കടത്തി ഇന്ത്യയിലേക്കു വിടാനാണു പാക്ക് ശ്രമം. പാക്ക് സേനയുടെ സഹായവും ഇവർക്കു ലഭിക്കുന്നുണ്ട്.

English Summary: Army officer, soldier critically injured in counter terror operation in Jammu Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com