രാജകുടുംബത്തിന്റെ ദീര്‍ഘവീക്ഷണം, പറന്നിറങ്ങി ടാറ്റയുടെ വിമാനം; വഴിമാറി 90 വർഷത്തെ ചരിത്രം
Mail This Article
തിരുവനന്തപുരം∙ വിമാനത്താവളം അദാനി ഗ്രൂപ്പിലെത്തിയപ്പോള്‍ 90 വര്‍ഷത്തെ ചരിത്രമാണ് വഴിമാറിയത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ദീര്‍ഘവീക്ഷണമായിരുന്ന വിമാനത്താവളം വികസിപ്പിച്ചത് ജി.വി.രാജയെന്ന കേണൽ ഗോദവർമ രാജയായിരുന്നു. വിമാനത്താവളത്തിന് രാജകുടംബം നല്‍കിയ സംഭാവനകള്‍ ഗോദവര്‍മ രാജയുടെ മകള്‍ പൂയം തിരുന്നാള്‍ ഗൗരി പാര്‍വതി ഭായി ഓർത്തെടുക്കുന്നു.
1935ലാണ് തിരുവനന്തപുരത്തേക്ക് ആദ്യ വിമാനം പറന്നിറങ്ങിയത്. ടാറ്റ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ വരവിന് വഴിയൊരുക്കിയത് ചിത്തിര തിരുനാളിന്റെ താൽപര്യമായിരുന്നു. ‘ടാറ്റാ എയർലൈൻസിന്റെ രണ്ടാമത്തെ സർവീസ് തിരുവനന്തപുരത്തേക്കായിരുന്നു. എയർലൈൻ നഷ്ടത്തിലോടിയാൽ ആര് നഷ്ടപരിഹാരം നൽകുമെന്ന് അന്ന് മിസ്റ്റർ ടാറ്റ ചോദിച്ചിരുന്നുവത്രേ. അപ്പോൾ ചിത്തിര തിരുനാൾ പറഞ്ഞു, നഷ്ടത്തിൽ ഓടില്ല, അങ്ങനെ ഉണ്ടായാൽ താൻ നഷ്ടപരിഹാരം നൽകാമെന്ന്. അന്ന് വിമാനം കാണാനായിട്ട് നാട്ടുകാരൊക്കെ എത്തി. വിമാനത്തിന്റെ അകത്തൊക്കെ അന്നു കയറി കാണാമായിരുന്നു’– ഗൗരി ഭായി പറയുന്നു.
കായികകേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി.വി.രാജ അഥവാ കേണല്‍ പി.ആര്‍.ഗോദവര്‍മ വിമാനത്താവളം വികസിപ്പിച്ചു. നവംബര്‍ 1ന് മുംബൈലേക്കായിരുന്നു ആദ്യ ടേക്ക് ഓഫ്. പത്മനാഭസ്വാമി ക്ഷേത്രവും വിമാനത്താവളവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ ആറാട്ട് കടന്നുപോയിരുന്നത് വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മിച്ച സ്ഥലത്തിൽ കൂടിയായിരുന്നു. റൺവേ നിർമിച്ചശേഷം, ഇപ്പോഴും അതു മാറ്റമില്ലാതെ തുടരുന്നു.
പൈലറ്റ് കൂടിയായിരുന്ന ഗോദവര്‍മ രാജയ്ക്ക് മികച്ച പൈലറ്റുമാരെ വാര്‍ത്തെടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് രാജ്യത്തെ മികച്ച് പൈലറ്റുമാരെ വാര്‍ത്തെടുക്കുന്ന ഫ്ലൈയിങ് ക്ലബ് തിരുവനന്തപുരത്ത് സ്ഥാപിച്ചത്. ‘ഒരു ദിവസം ഒരു സ്ത്രീ വിമാനം പറത്തി ഇവിടെ കൊണ്ടുവരുമെന്ന്’ അച്ഛൻ എപ്പോഴും പറയുമായിരുന്നെന്ന് ഗൗരി ഭായി ഓർത്തെടുത്തു.
വലിയ വിമാനം തിരുവനന്തപുരത്ത് ഇറങ്ങണമെന്നത് ജി.വി.രാജയുടെ വലിയ മോഹമായിരുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ വിമാനപകടത്തില്‍ മരിച്ച ജി.വി.രാജയുടെ മൃതദേഹവും വഹിച്ചുകൊണ്ടാണ് 1971ല്‍ ഒരു വലിയ വിമാനം തിരുവനന്തപുരത്ത് എത്തിയതെന്നത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ തീരാവേദനയാണ്.
English Summary : Thiruvananthapuram Airport and its relation to Travancore royal family