യുവാവിനെ മഴുകൊണ്ട് അടിച്ചു കൊന്നു, കനാൽ തീരത്ത് തള്ളി; മൂന്നംഗ കുടുംബം അറസ്റ്റില്‍
Mail This Article
കൊച്ചി ∙ എറണാകുളം കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ-27), പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
എൽദോസ് പോള്‍, എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് എൽദോസ് ഞായറാഴ്ച രാത്രി 10.30ന് എല്‍ദോസ് പോളിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ എല്‍ദോസ് മഴുവിന്റെ പിടികൊണ്ട് എല്‍ദോസ് പോളിന്റെ തലയ്ക്കടിച്ചു കൊന്നു.
മരിച്ച എല്‍ദോസ് പോളിനെ സ്കൂട്ടർ സഹിതം കനാല്‍തീരത്ത് തള്ളുകയായിരുന്നു. മൃതദേഹം കനാല്‍തീരത്ത് തള്ളാന്‍ മാതാപിതാക്കളും സഹായിച്ചു. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച മഴുവും, എൽദോസിന്റെ മൊബൈൽ ഫോണും കത്തിച്ച നിലയിൽ കണ്ടെത്തി.
English Summary: Three arrested for killing man in Kothamangalam