ADVERTISEMENT

പാലക്കാട്∙ പതിവുകൾ തെറ്റിച്ച് നീണ്ട കാലവർഷം സംസ്ഥാനത്തുനിന്നു വ്യാഴാഴ്ചയേ‍ാടെ പിൻവാങ്ങുമെന്ന് നിഗമനം. ന്യൂനമർദങ്ങളും കാലവർഷപാത്തിക്ക് അനുകൂലമായ മറ്റു ഘടകങ്ങളും ദുർബലമായതിനാൽ കാലവർഷക്കാറ്റിന്റെ പിൻമാറ്റം പൂർണമാകുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ ഇപ്പേ‍ാഴത്തെ കണക്കുകൂട്ടൽ. 

സെപ്റ്റംബർ അവസാന ആഴ്ച, കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ച സമയത്ത് അപ്രതീക്ഷിതമായുണ്ടായ അസാധാരണ സമ്മർദങ്ങളും ന്യൂനമർദങ്ങളും സംയുക്തമായി അന്തരീക്ഷത്തിലുണ്ടാക്കിയ സങ്കീർണ സ്ഥിതിവിശേഷത്തിന്റെ ഫലമായി തെക്കൻ ജില്ലകളിൽ പ്രളയസമാനമായ അവസ്ഥയാണു സൃഷ്ടിച്ചത്. അതിന്റെ ആഘാതം തുടരുന്നതിനിടയിലാണ് അടുത്ത മൂന്നുദിവസം കേന്ദ്ര കാലാവസ്ഥവകുപ്പ് (ഐഎംഡി) കനത്തമഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് നൽകിയത്. പല ജില്ലകളിലും അലർട്ടും പ്രഖ്യാപിച്ചതേ‍ാടെ സംസ്ഥാന ദുരന്തനിവാരണ അതേ‍ാറിറ്റിയും സർക്കാരും അങ്ങേയറ്റം ജാഗ്രതയിലാണുളളത്.

അലർട്ട് നൽകിയ ദിനത്തിൽ മാത്രമല്ല, തെ‍ാട്ടടുത്ത ദിവസങ്ങളിലും കരുതൽ വേണമെന്നാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കെടുതികൾ നൽകുന്ന മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ നിലവിലുള്ള പ്രത്യേക അവസ്ഥയിൽ, കാലവർഷത്തിന്റെ പിൻവാങ്ങലിനും തുലവർഷത്തിന്റെ വരവിനും ഇടയിൽ ബുധനാഴ്ച 4 മുതൽ 7 സെന്റീമീറ്റർ വരെയും വ്യാഴാഴ്ച 7 മുതൽ 13 സെന്റീമീറ്റർ വരെയും മഴ ലഭിച്ചേക്കുമെന്നാണു ഇപ്പേ‍ാഴത്തെ നിഗമനം. കാറ്റിന്റെ മാറ്റത്തിന്റെ ഭാഗമായാണ് കനത്ത മഴസാഹചര്യമെന്നു അധികൃതർ വിശദീകരിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് മെ‍ാത്തത്തിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എറണാകുളം മുതൽ തെക്കൻ ജില്ലകളിലായിരിക്കും കൂടുതലെന്നു വിവിധ മാതൃകകൾ വ്യക്തമാക്കുന്നു. അതിൽ മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അധികം പെയ്യാനുളള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.

വെള്ളം കയറിയ പെരിങ്ങര വേളൂർമുണ്ടകം പാടശേഖരങ്ങൾക്കു നടുവിലെ തുരുത്ത്. വീട്ടിൽ കയറിയ വെള്ളത്തിനൊപ്പം പത്തോളം കുടുംബങ്ങളാണ് ഇവിടെ ജീവിക്കുന്നത്. 								    ചിത്രം: മനോരമ
വെള്ളം കയറിയ പെരിങ്ങര വേളൂർ മുണ്ടകം പാടശേഖരങ്ങൾക്കു നടുവിവെ തുരുത്ത്. ചിത്രം: മനോരമ

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും കേ‍ാട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇനിയും ശക്തമായ മഴ പെയ്താൽ ജീവിതം കൂടുതൽ ദുസഹമാകും. ബുധനാഴ്ച വൈകിട്ടേ‍ാടെ മഴശക്തി പ്രാപിച്ചേക്കുമെന്നാണു നിരീക്ഷണം. ഇതുവരെയുള്ള നിഗമനമനുസരിച്ചു വ്യാഴാഴ്ച അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 22 വരെയാണ് ഇപ്പേ‍ാഴത്തെ മുന്നറിയിപ്പെങ്കിലും അതുകഴിഞ്ഞുളള ദിവസങ്ങളെക്കുറിച്ചു എന്തെങ്കിലും പ്രവചനം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണു കാലാവസ്ഥ വിദഗ്ധർ അനൗദ്യേ‍ാഗികമായി പറയുന്നത്. സംസ്ഥാനത്തുനിന്നു കാലവർഷം മുഴുവനായി പിൻവാങ്ങാതെ തുലാവർഷക്കാറ്റ് എത്തിയാൽ ഈർപ്പം ശക്തമായി, അന്തരീക്ഷത്തിൽ അപ്രതീക്ഷിത സാഹചര്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയും ചിലർ തള്ളിക്കളയുന്നില്ല. ചില സ്ഥലങ്ങളിൽ ഇന്നു രാത്രി മുതൽ കനത്ത മഴയുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് മുൻകരുതലായി മലയോരത്തുളള കുടുംബങ്ങളെ രാത്രിതന്നെ മാറ്റി പാർപ്പിക്കാൻ നടപടി ആരംഭിച്ചു. 

അറബിക്കടലിൽ വെളളത്തിന്റെ ചൂട് അസാധാരണ നിലയിൽ തുടരുന്നതിനാൽ ഏതുരീതിയിലുളള  മാറ്റവും അന്തരീക്ഷത്തിൽ പ്രതീക്ഷിക്കാമെന്നാണു കാലാവസ്ഥ വിദഗ്ധനായ ഡേ‍ാ. എം.കെ.സതീഷ്കുമാറിന്റെ നിഗമനം. ഉത്തരേന്ത്യയിൽനിന്നു കാലവർഷം കഴിഞ്ഞയാഴ്ചതന്നെ പൂർണമായി പിൻവാങ്ങിയിരുന്നു. കാലവർഷം പൂർണമായി പിൻവാങ്ങുന്നതേ‍ാടെയായിരിക്കും തുലാവർഷം സംബന്ധിച്ച് ഐഎംഡിയുടെ പ്രവചനം ഉണ്ടാവുക. കാലവർഷമാണു തുടരുന്നതെങ്കിലും സാങ്കേതികമായി ഒക്ടേ‍ാബർ ഒന്നുമുതലുളള മഴ തുലാവർഷത്തിന്റേതായാണ് കണക്കാക്കുന്നത്.

English Summary: Monsoon will recede in two days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com